തിരുവനന്തപുരം: ആര്‍ക്കെതിരേ അഴിമതിയാരോപണം ഉയര്‍ന്നാലും നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരായി മലബാര്‍ സിമന്റസ് മുന്‍ എംഡി സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വിഎസ് പറഞ്ഞു.
സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്കിയ രഹസ്യമൊഴിയില്‍ എളമരത്തിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു വി.എസ്.
മന്ത്രിയായിരിക്കെ എളമരം കരീം വ്യവസായി വി എം രാധാകൃഷ്ണനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കോടതിയില്‍ സുന്ദരമൂര്‍ത്തി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.
മലബാര്‍ സിമന്റ്സ് സന്ദര്‍ശിക്കുന്നതിന് എളമരം കരീം എത്തിയപ്പോഴായിരുന്നു പണമടങ്ങിയ കവര്‍ അദ്ദേഹത്തിന് കൈമാറിയതെന്ന് എറണാകുളം സിജെഎം കോടതിയില്‍ നല്കിയ 164 സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കുന്നു. മലബാര്‍ സിമന്റ്സ് സെയില്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
വി എം രാധാകൃഷ്ണന് ആനന്ദന് മുഖേന സുന്ദരമൂര്‍ത്തിക്ക് എത്തിച്ച പണം എളമരം കരീമിന് വാളയാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് കൈമാറി. മന്ത്രി ഈ കവര്‍ അപ്പോള്‍ തന്നെ കൈപ്പറ്റിയതായും മൊഴിയില്‍ പറയുന്നു. 2010 ജൂലൈ 24നാണ് ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രിക്ക് പണം കൈമാറിയത്. എന്നാല്‍ എത്ര രൂപയാണ് നല്‍കിയതെന്ന് മൊഴിയില്‍ പറയുന്നില്ല.
മലബാര്‍ സിമന്റ്സിലെ നിമയനങ്ങള്‍ നടത്തുന്നതില്‍ രാധാകൃഷ്ണന് നിര്‍ണ്ണായക പങ്കുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു. കോടതിയില്‍ രഹസ്യമൊഴി നല്കിയ സുന്ദമൂര്ത്തിയെ പോലും നിയമിച്ചത് രാധാകൃഷ്ണനാണ്. സുന്ദരമൂര്‍ത്തിയുടെ നിയമനം മലബാര്‍ സിമന്റ്സില്‍ വിളിച്ചറിയിച്ചത് വി.എം രാധാകൃഷ്ണനാണ്.
വി.എം രാധാകൃഷ്ണന് മലബാര്‍ സിമന്റ്സില്‍ പിടിമുറുക്കുന്നതിന് ഒത്താശ ചെയ്തത് എളമരം കരീമാണെന്നും സുന്ദരമൂര്‍ത്തി ആരോപിക്കുന്നു. സുന്ദരമൂര്‍ത്തിയെ മലബാര്‍ സിമന്റ്സില്‍ എം.ഡിയായി നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നടന്നത് വി.എം രാധാകൃഷ്ണന്റെ ഗസ്റ്റ് ഹൗസിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: