കണ്ണൂര്‍: വി എസ് അച്യുതാനന്ദനെതിരേ പരോക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇ കെ നായനാര്‍ ചരമദിനത്തോടനുബന്ധിച്ചു പയ്യാമ്പലത്തു നടന്ന അനുസ്മരണ സമ്മേളനത്തിലാണു വിഎസിനെ പേരെടുത്തു പറയാതെ കോടിയേരി വിമര്‍ശനമുന്നയിച്ചത്.
മാധ്യമങ്ങളുടെ പ്രചാരവേലയ്ക്കു നിന്നുകൊടുക്കാതിരുന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു നായനാര്‍ എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. വര്ഗശത്രുക്കള്ക്കു മുന്നില്‍ ഒരിക്കലും അദ്ദേഹം കീഴടങ്ങിയില്ലെന്നും പാര്‍ട്ടിക്കുനേരേയുള്ള കടന്നാക്രമങ്ങളെ അടിപതറാതെ പ്രതിരോധിച്ചു പാര്‍ട്ടി താല്പര്യങ്ങള് സംരക്ഷിച്ച നേതാവായിരുന്നു നായനാരെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കിനും വിവാദങ്ങള്‍ക്കും ശേഷം കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന് പാര്‍ട്ടിനേതൃത്വത്തിനെതിരേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു കോടിയേരിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പു സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തി നിന്ന സമയത്ത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ വിഎസിനെതിരേ ആഞ്ഞടിച്ചിരുന്നു. അന്നതു വന്‍ വിവാദവുമായിരുന്നു.
ഇന്നു രാവിലെ പയ്യാമ്പലത്തു നടന്ന അനുസ്മരണ സമ്മേളനത്തിനു മുമ്പ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം സ്മൃതി മണ്ഡപത്തില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. നായനാരുടെ പത്നി ശാരദ ടീച്ചര്‍. മക്കള്‍, ബന്ധുക്കള്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന് എംഎല്‍എ, എം വി ജയരാജന്, എം വി ഗോവിന്ദന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: