സിയോള്‍: ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത മേഖലയെ പിന്നോട്ടടിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറയിപ്പ്. ഭീകരത അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുന്ന മോദി, ഏഷ്യന്‍ നേതൃത്വ ഫോറത്തിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഏഷ്യയ്ക്ക് രണ്ടു മുഖങ്ങള്‍ വേണ്ട. പ്രാദേശിക ഭിന്നതകള്‍ മറന്ന് ഏഷ്യ ഒന്നായി നിന്ന് ഉയര്ത്തെണീക്കണം. അങ്ങനെയെങ്കില്‍ ലോകത്തെ പരുവപ്പെടുത്തുന്നതിന് ഏഷ്യന്‍ മേഖലയ്ക്ക് കഴിയും മോദി ചൂണ്ടിക്കാട്ടി.
ഭീകരത, രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍, പ്രകൃതിക്ഷോഭം, രോഗങ്ങള്‍ എന്നിവയ്ക്കെതിരെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഇന്ത്യയ്ക്കൊപ്പം എല്ലാ ഏഷ്യന്‍ രാജ്യങ്ങളും ഒരുപോലെ മുന്നേറുന്നതാണ് താന്‍ സ്വപ്നം കാണുന്നതെന്ന് മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭ, രക്ഷാസമിതി തുടങ്ങിയ ആഗോള തലത്തിലുള്ള ഭരണ സ്ഥാപനങ്ങളുടെ നവീകരണത്തിനായി ഏഷ്യ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഒരു രാജ്യത്തിന്റെ വിജയം മറ്റൊരു രാജ്യത്തിന്റെ ശക്തിയും പ്രചോദനവുമായി മാറണമെന്നും മോദി പറഞ്ഞു.
ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ദക്ഷിണ കൊറിയയിലെത്തിയ മോദി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: