ന്യൂദല്‍ഹി:അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്കി. 1993ലെ മുംബൈ സ്ഫോടനത്തിനുശേഷം കറാച്ചിയില്‍ ഒളിച്ചുതമാസിക്കുന്ന ദാവൂദിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാനും കേന്ദ്രം ആവശ്യപെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ദാവൂദിന് പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളിലായി 10 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ഭാരതത്തിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്റലിജെന്‍സ് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഈ അക്കൗണ്ടുകളുമായി ദാവൂദിന് ബന്ധമുണ്ടെന്നും ഇതിലൂടെ ഹവാല ഇടപാടുകളും മറ്റും നടത്തുന്നതായും കണ്ടെത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭീകര വിരുദ്ധ സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജമാ അത്ത് ഉദ്ദവ നേതാവും ലഷ്കര്‍ ഇ തോയ്ബ സ്ഥാപകനുമായ ഹഫീസ് മുഹമ്മദ് സയ്യീദ്, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കി ഉര് റഹ്മാന് ലഖ്വി എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്രം പാക്കിസ്ഥാനോട് ആവശ്യെപ്പട്ടിട്ടുണ്ട്.
മുംബൈ സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നും ഇയാളെ ഭാരതത്തിലെത്തിച്ച് നിയമം നടപ്പിലാക്കുമെന്നും അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: