ആലപ്പുഴ: അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ജനങ്ങളെ അണിനിരത്തി സമരം പോലും നടത്താന്‍ സിപിഎമ്മിന് കഴിയാതിരുന്നത് ഔദ്യോഗിക പക്ഷത്തിനെതിരെ ആയുധമാക്കാന്‍ വിഎസ് പക്ഷം ശ്രമം തുടങ്ങി. എല്‍ഡിഎഫ് എന്ന നിലയില്‍ ധര്‍ണകളും യോഗങ്ങളും സംഘടിപ്പിച്ചെങ്കിലും സ്വന്തം നിലയ്ക്ക് സമരം നടത്താന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ഡിവൈഎഫ്ഐ അഴിമതിക്കെതിരെ നടത്തുന്ന ജാഥകളില്‍ സിപിഎമ്മിന്റെ സമരം ഒതുങ്ങി. സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വരെ ആഞ്ഞടിച്ചിട്ടും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കാതിരുന്നത് സിപിഎം അണികളെ അലോസരപ്പെടുത്തുന്നു. ഇത് മുതലെടുത്ത് പാര്‍ട്ടിയിലെ ആശയപോരാട്ടം ശക്തമാക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം.
വിഭാഗീയമായല്ല, പൊതുവിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും വിവിധ കമ്മറ്റികളില്‍ വിഎസ് പക്ഷം ആഞ്ഞടിക്കുക. സോളാര്‍ സമരത്തിന്റെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി നേതൃത്വം ഇനിയും മോചിതരായിട്ടില്ല. അതിനാല്‍ തന്നെ അണികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം പോലും ഔദ്യോഗിക പക്ഷം നടത്തുന്നില്ല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തുന്ന പ്രസ്താവനകളില്‍ സര്‍ക്കാരിനെതിരെയുള്ള നീക്കം ഒതുങ്ങുകയാണ്. പിണറായി വിജയന്റെ നിയന്ത്രണത്തില്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാന നേതൃത്വം എന്ന് വ്യക്തമാക്കുന്നതാണ് അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങള്‍. ഇതില്‍ അസംതൃപ്തിയുള്ളവരാണ് സാധാരണ പ്രവര്‍ത്തകരിലെയും. അഴിമതി മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ കടുത്ത പ്രക്ഷോഭങ്ങളെ പോലും അഭിമുഖീകരിക്കാതെ നാലാം വാര്‍ഷികാഘോഷങ്ങളുമായി സുഗമമായി മുന്നോട്ടുപോകുന്നത് സിപിഎമ്മിന്റെ മുന്‍കാലങ്ങളിലെ സമരപോരാട്ട ചരിത്രങ്ങള്‍ക്ക് പോലും കടുത്ത മാനക്കേടാണുണ്ടാക്കിയത്.
നേതൃത്വം മാറിയിട്ടും നയം മാറുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സമരങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഒളിച്ചോട്ടമെന്ന് വിഎസ് പക്ഷം കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ അഴിമതിക്കെതിരായി കൂടുതല്‍ ശക്തമായ നിലപാടുകള്‍ പൊതുവേദിയില്‍ അച്യുതാനന്ദന് സ്വീകരിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അച്യുതാനന്ദന് സ്വന്തം പക്ഷക്കാര്‍ കൂടുതല്‍ പൊതുവേദികള്‍ ഒരുക്കുന്നുമുണ്ട്. ഇന്ന് ചേര്‍ത്തലയിലും കുട്ടനാട്ടിലും ഒന്നിലധികം പൊതുപരിപാടികളാണ് വിഎസിനുള്ളത്. അഴിമതിക്കെതിരായ വിഎസിന്റെ പ്രസ്താവനകളും പോരാട്ടങ്ങളും ഭരണപക്ഷത്തിന് മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെയും പ്രതിക്കൂട്ടിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: