അദ്ധ്യാത്മരാമായണത്തിനും വാല്മീകിരാമായണത്തിനും മുമ്പുതന്നെ രാമായണം ഉണ്ടായിരുന്നതായി സൂചനകളുണ്ട്.
ശ്രീ രാമായണം പുരാ വിരിഞ്ച വിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമി തന്നില്‍ എന്ന് എഴുത്തച്ഛന് ആദ്യം സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഉമാമഹേശ്വര സംവാദത്തില്‍ പാര്‍വതിയോട്
വേധാവു ശതകോടിഗ്രന്ഥവിസ്താരം പുരാ
വേദസമ്മിതമിതരുള്‍ ചെയ്തിതു രാമായണം എന്നും പറയുന്നുണ്ട്. ഇതില്‍നിന്നും ആദിരാമായണം ബ്രഹ്മാവു രചിച്ചതാണെന്നു വ്യക്തമാകുന്നു.
ആനന്ദരാമായണത്തില്‍ ഇതിനു വിശദീകരണമായി ഒരു കഥയുണ്ട്. ശ്രീപരമേശ്വരന് പാര്‍വതിദേവിക്ക് രാമകഥ ചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മാവും കേള്‍ക്കാനിടയായി. രാമമാഹാത്മ്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതിബൃഹത്തായ ഒരു രാമായണം രചിച്ചു. അതില്‍ നൂറുകോടി ഗ്രന്ഥമുണ്ടായിരുന്നു. ഒരു വരിയില്‍ എട്ടക്ഷരം വീതം നാലുവരിയുള്ള ഒരു ശ്ലോകത്തിന് ഒരു ഗ്രന്ഥം എന്നര്‍ത്ഥമുണ്ട്. അങ്ങനെ നൂറുകോടി ഗ്രന്ഥമുള്ളതായിരുന്നു ഈ രാമായണം. എല്ലാവരും അതിനെ പുകഴ്ത്തിയത്രെ.
അതിപ്പോല്‍ ഭൂമിയിലില്ല എന്നും പറഞ്ഞിരിക്കുന്നു. അതിനു വിശദീകരണമാണിക്കഥ. ബ്രഹ്മാവു രചിച്ച രാമായണം പാടിക്കേള്‍ക്കാന്‍ ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലുംനിന്ന് സര്‍വ്വരും എത്തി. കഥ പാടിക്കഴിഞ്ഞപ്പോള്‍ ഈ ഗ്രന്ഥം തങ്ങള്‍ക്കുവേണമെന്ന് ഓരോവിഭാഗക്കാരും അവകാശവാദമുന്നയിക്കാന്‍ തുടങ്ങി. ദേവനായ ശ്രീ നാരായണന് മനുഷ്യനായി അവതരിച്ച കഥയാണിത്. അതിനാല്‍ രാമായണത്തിനവകാശികള് തങ്ങളാണ് എന്നാണ് ദേവന്മാരുടെ വാദം.
അല്ല ഇതു മനുഷ്യന്റെ കഥയായതിനാല്‍ മനുഷ്യര്ക്കുവേണമെന്ന് ഭൂവാസികള്‍. രാക്ഷസന്മാരുടെ ചരിത്രമായതിനാല്‍ അവകാശികള്‍ തങ്ങളാണെന്ന് പാതാളവാസികള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കം മൂത്തപ്പോള്‍ ബ്രഹ്മാവ് എന്തുപറയണമെന്നറിയാന് കഴിയാതെ കുഴങ്ങി. പ്രശ്നപരിഹാരത്തിന് ശിവനെ അഭയം പ്രാപിച്ചു. ശിവന് സാക്ഷാല്‍ നാരായണന്റെ അഭിപ്രായമാരാഞ്ഞു. നൂറുകോടി ഗ്രന്ഥത്തെ മൂന്നായി വിഭജിച്ചു. ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലും 33,33,33,333 ശ്ലോകം വീതം കിട്ടി.
പത്തുഗ്രന്ഥം ബാക്കിവന്നു. അതും വീതിക്കണമെന്നായി. ഓരോ വിഭാഗക്കാര്‍ക്കും 3 വീതം കിട്ടി. അവസാനം ഒരു ശ്ലോകം ബാക്കിവന്നു. അതിനെയും വിഭജിച്ചു. നാലുവരിയിലും കൂടിയുള്ള 32 അക്ഷരത്തെ മൂന്നായി ഭാഗിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ശിവന് ഈ രണ്ടക്ഷരവും എനിക്കിരിക്കട്ടെ എന്നുപറഞ്ഞു സ്വന്തമാക്കി. രാ, മ എന്നിവയായിരുന്നു ആ രണ്ടക്ഷരങ്ങള്‍. അന്നുമുതല്‍ ശ്രീ പരമേശ്വരന് രാമന്ത്രം ജപിക്കാനാരംഭിച്ചു. രാമായണത്തിന്റെ സാരം മുഴുവനടങ്ങുന്ന വിശിഷ്ട മന്ത്രമാണ് രാമ നാമം.
ഭൂമിയില്‍ ലഭിച്ച ശ്ലോകങ്ങളെ സപ്തദ്വീപങ്ങളിലുള്ളവര്ക്കായി വീണ്ടും വിഭജിച്ചു. അന്നുണ്ടായിരുന്ന ജംബു ദ്വീപ്, ശാകദ്വീപ്, കുശദ്വീപ്, ക്രൊഞ്ചദ്വീപ്, ശാല്മലിദ്വീപ്, പ്ലക്ഷദ്വീപ്, പുഷ്കരദ്വീപ് ഇവയ്ക്കെല്ലാമായി രാമായണം പങ്കുവച്ചു. ഭാരതമുള്‍പ്പെട്ട ജംബുദ്വീപത്തില്‍ കിട്ടിയ രാമായണം വാലും തുമ്പുമില്ലാത്ത ഒന്നായിരിക്കുമല്ലോ. പിന്നീട് ബ്രഹ്മകല്പനപ്രകാരം വാല്മീക്ക് 24000 ശ്ലോകങ്ങളില്‍ രാമായണം പുനര്‍നിര്‍മ്മിച്ചു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: