പ്രാചീനവംശങ്ങളുടെ പുരാണങ്ങളില്‍ ചില വീരന്മാരുടെ കഥകളുണ്ട്. സ്വശരീരത്തിലെ ചെറിയൊരു ഭാഗമാണ് ഇവരുടെ ജീവിതകേന്ദ്രം. ഇതു ക്ഷതപ്പെടുംവരെ ഇവര്‍ അധൃഷ്യരാണ്. ഇത്തരത്തിലൊരു വിശിഷ്ടമായ ജീവിതകേന്ദ്രം ഓരോ ജനതയ്ക്കുമുണ്ടെന്നു തോന്നുന്നു. ഇതു ബാധിക്കപ്പെടാതിരുന്നാല്‍, ദുരിതങ്ങളും ദൗര്‍ഭാഗ്യങ്ങളും എത്ര വലിയ തോതില്‍ വന്നുചേര്‍ന്നാലും ജനതയ്ക്കു നാശമില്ല.
ഭാരതത്തിന്റെ ജീവിതശക്തി മതത്തിലാണ്. പൂര്‍വികരില്‍നിന്നു കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാവതല്ല.
കഴിഞ്ഞ കാലങ്ങളിലേക്കു സദാ കണ്ണോടിക്കുന്നവരെ ഇന്നെല്ലാവരും കുറ്റപ്പെടുത്തുകയാണ്. ഭാരതത്തിന്റെ ദുരിതങ്ങളുടെയെല്ലാം കാരണം ഇത്രയേറെ നടക്കുന്ന പിന്‍നോട്ടമാണെന്നു പറയുന്നു. നേരെ മറിച്ച്, ഇതിനു വിപരീതമാണ് ശരിയെന്നത്രേ എനിക്കു തോന്നുന്നത്. ഭൂതകാലത്തെ മറന്നിരുന്നപ്പോള്‍ ഹിന്ദുജനത മോഹത്തില്‍ മുഴുകയാണ് ചെയ്തത്. ഭൂതകാലത്തിലേക്കു കണ്ണോടുന്ന ഇന്ന്, ഇതാ, എമ്പാടും ജീവിതം പുതുതായി ആവിഷ്ക്കരിക്കപ്പെടുന്നു. പ്രസ്തുതമായ ഭൂതകാലത്തില്‍ നിന്നാണ് ഭാവി രൂപപ്പെടുത്തേണ്ടത്; ഭൂതമാണ് ഭാവിയാവുക.
അതിനാല്‍ ഹിന്ദുക്കള്‍ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുംതോറും അവരുടെ ഭാവി കൂടുതല്‍ ശോഭനമാകും. ഓരോരുത്തന്റെയും മുമ്പില്‍ ഭൂതകാലത്തെ എത്തിക്കാന്‍ ഒരുമ്പെടുന്നവരെല്ലാം സ്വന്തം ജനതയ്ക്കു വലിയ നന്മയാണ് ചെയ്യുന്നത്. പ്രാചീനരുടെ നിയമങ്ങളും ആചാരങ്ങളും ചീത്തയായതുകൊണ്ടല്ല ഭാരതം അധഃപതിച്ചത്; പിന്നെയോ, ഈ നിയമങ്ങളെയും ആചാരങ്ങളെയും അവയുടെ ന്യായമായ നിഗമനങ്ങളിലെത്താന്‍ അനുവദിക്കാത്തതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: