തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയെക്കുറിച്ച് സിബിഐയുടെ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്് ശക്തമായ നടപടിയെടുക്കണം. അഴിമതിയില്‍ ഇടത് ഭരണകാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് പങ്കുണ്ടെന്ന മുന്‍ എം.ഡി സുന്ദരമൂര്‍ത്തിയുടെ ആരോപണം അന്വേഷിക്കണമെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലബാര്‍ സിമന്റ്സിലെ സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്റെയും മക്കളുടേയും മരണം ശരിയായ രീതിയില്‍ അല്ല സിബിഐ അന്വേഷിച്ചത്. മലബാര്‍ സിമന്റ്സില്‍ ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ അന്വേഷണം വേണം. ശശീന്ദ്രന്റെ മരണം സംബന്ധിച്ച അന്വേഷണത്തോടൊപ്പം മലബാര്‍ സിമന്റ്സിലെ അഴിമതി സാഹചര്യവും അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങളും സമരസമിതിയും ആവശ്യപ്പെട്ടിരുന്നു.
മലബാര്‍ സിമന്റ്സ് എം.ഡി ആയിരുന്ന വ്യക്തിതന്നെ അഴിമതി സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വൈകരുത്. അഴിമതിയുമായി ബന്ധമുള്ളവരെപ്പറ്റിയും മലബാര്‍ സിമന്റ്സിനെ നയിച്ച മന്ത്രി അടക്കമുള്ളവരെപ്പറ്റിയും സ്ഥാപനത്തില്‍ സ്വാധീനം ചെലുത്തിയ ബാഹ്യശക്തികളെപ്പറ്റിയുമുള്ള രഹസ്യമൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സിബിഐ സംഘം അന്വേഷണം നടത്തണം. ശശീന്ദ്രന്റെ മരണം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: