തിരുവനന്തപുരം: ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ അനന്തസാധ്യതകള്‍ അനാവരണം ചെയ്യുന്നതിനും ഈ മേഖലകളിലെ നൂതന വിപണന സാധ്യതകളും അവസരങ്ങളും തേടുന്നതിനും കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ പ്രദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കം.
വേള്‍ഡ് ആയൂര്‍വേദ ഫൗണ്ടേഷന്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ നാളെ മുതല്‍ 24 വരെ നടത്തുന്ന നാലു ദിവസത്തെ പ്രദര്‍ശനത്തിന് പൂജപ്പുര മൈതാനം വേദിയാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ.എം.രാധാകൃഷ്ണ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറുമണിക്ക് കേന്ദ്ര മന്ത്രി ശ്രീപദ് യെശോ നായിക് നിര്‍വ്വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായിരിക്കും. ആര്‍ജിസിബി ഡയറക്ടറും പ്രദര്‍ശനത്തിന്റെ സംഘാടക സമിതി ചെയര്‍മാനുമായ പ്രൊഫ. എം.രാധാകൃഷ്ണ പിള്ള, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്ട്രസ്റ്റിയും വിജ്ഞാന ഭാരതി സെക്രട്ടറി ജനറലുമായ എ. ജയകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.എം ബീന, ആയുഷ് മന്ത്രാലയം സെക്രട്ടറി നിലാഞ്ജന് സന്യാല്‍, പ്രദര്‍ശനത്തിന്റെ സെക്രട്ടറി ജനറല്‍ ഡോ. എസ്. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ആയുഷ് വകുപ്പ്, നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയ 200 സ്ഥാപനങ്ങളുടെ 300 സ്റ്റാളുകളാണ് ലോകോത്തര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പവലിയനില്‍ ഒരുക്കിയിട്ടുള്ളത്.
പ്രദര്‍ശനത്തോടനുബന്ധിച്ച് ആയൂര്‍വേദത്തിലെ സംരംഭകത്വത്തെക്കുറിച്ച് വെള്ളിയാഴ്ചയും ആയൂര്‍വേദത്തിലെ ഗവേഷണത്തെക്കുറിച്ച് ശനിയാഴ്ചയും പൊതുജനാരോഗ്യത്തെക്കുറിച്ച് ഞായറാഴ്ചയും സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 700 പ്രതിനിധികള്‍ സെമിനാറുകളില്‍ പങ്കെടുക്കും.
എല്ലാ ദിവസവും ആയൂര്‍വേദ പാചകത്തെക്കുറിച്ച് ശില്പശാലയും ഉണ്ടായിരിക്കും.
ആയൂര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സകള്‍ ലഭ്യമാക്കുന്ന വ്യത്യസ്ത സൗജന്യ ക്ലിനിക്കുകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ സജീവമായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ദേശീയ ആരോഗ്യ പ്രദര്‍ശനം 2015ന്റെ സെക്രട്ടറി ജനറല്‍ ഡോ.എസ്. സുനില്‍ കുമാര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ ചന്ദ്രശേഖരന് നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: