കൊച്ചി: ഉത്തരേന്ത്യയില്‍ നിന്നും മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 30 കുട്ടികളെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികളെ കൊണ്ടുവന്ന മലയാളിയായ കെയര്‍ ടേക്കര്‍ ഷിഹാബുദ്ദീന് നഖ്റഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ എന്തിനാണു കൊണ്ടുവന്നതെന്നു സംബന്ധിച്ചു കൃത്യമായ മറുപടിയൊ രേഖകളൊ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു നടപടി.
കേരളത്തിലെ ഒരു അനാഥാലയത്തിലേയ്ക്കാണ് ഇവരെ കൊണ്ടുവന്നതെന്നാണു കെയര്‍ ടേക്കര്‍ പറഞ്ഞത് എന്നാല്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല. മുസ്ലീം സമുദായത്തില്‍പെട്ടവരാണ് കുട്ടികള്‍ എല്ലാവരും.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊച്ചി നെട്ടൂര്‍ കുണ്ടന്നൂരിലുള്ള ഒരു യത്തീംഖാനയിലേക്ക് കൊണ്ടുവന്നതാണ് കുട്ടികളെയെന്ന് കെയര്‍ ടേക്കര്‍ അറിയിച്ചു. എന്നാല്‍ ഈ യത്തീംഖാനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ക്കറിയില്ല.
കുട്ടികള്‍ ഇവിടെ തന്നെ പഠിച്ചവരാണെന്നും അവധിക്ക് നാട്ടില്‍ കൊണ്ടുപോയ ശേഷം തിരിച്ചുകൊണ്ടുവന്നതാണെന്നും പിന്നീട് ഇയാള്‍ പറഞ്ഞു. ബുധനാഴ്ച 11 മണിയോടെ നിസാമുദ്ദീന്‍ എക്സ്പ്രസിലാണ് കുട്ടികളെ കൊണ്ടുവന്നത്.
സംശയം തോന്നിയ യാത്രക്കാരാണ് റെയില്‍വേ പോലീസിന് വിവരം കൈമാറിയത് ഇതേതുടര്‍ന്നാണ് കുട്ടികളെയും കെയര്‍ ടേക്കറെയും കസ്റ്റഡില്‍ എടുത്തത്.
റിസര്‍വേഷന്‍ ചെയ്ത കമ്പാര്‍ട്ടുമെന്റിലായിരുന്നു എറണാകുളത്തേക്കുള്ള ഇവരുടെ യാത്ര. ടിക്കറ്റ് മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്ന രേഖ. റെയില്‍വേ പോലീസിന്റെ ഓഫീസില്‍ എത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേയ്ക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: