മുംബയ്: കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവരികയാണെന്നും നിക്ഷേപകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്. ന്യൂയോര്‍ക്കിലെ എക്കണോമിക് ക്ളബ്ബില്‍ നടന്ന പ്രസംഗത്തിലാണ് മോദി സര്‍ക്കാരിനെ അദ്ദേഹം പ്രശംസിച്ചത്.
യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാത്ത തരം പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ളത്. ഇത്തരം പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അദ്ദേഹം പറഞ്ഞു. വിപണിവിരുദ്ധ ശക്തികളെ തച്ചുതകര്ക്കാന്, വെള്ളക്കുതിരപ്പുറത്തു വരുന്ന റൊണാള്‍ഡ് റീഗനെപ്പോലെയാണ് ജനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്. ഇത്തരം താരതമ്യങ്ങള്‍ ഉചിതമല്ല. അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവരികയാണ്. അതാണ് പരമപ്രധാനം. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിക്ഷേപകരുടെ ആശങ്കകള്‍ മനസിലാക്കുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു.
വ്യാപാരങ്ങള്‍ക്ക് യോജ്യമായി അന്തരീക്ഷത്തിന്റെ പ്രധാനഭാഗം നികുതിയാണ്. ഇതുമായി ബന്ധപ്പെട്ട പല നടപടികളിലും തീരുമാനം വരും മുന്‍പ് പല കോടതി നടപടികളും തരണം ചെയ്യേണ്ടിവരും.അതിലൊന്നും സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. കോര്‍പ്പറേറ്റ് നികുതി കുറച്ചകാര്യം അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം പ്രധാനപ്പെട്ട, നിര്‍ണ്ണായകമായ പല നടപടികളാണ് എടുത്തിട്ടുള്ളത്. സബിസിഡികള്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്ന രീതിയാണ് ഇപ്പോള്‍.
ചരക്ക് സേവന നികുതി നടപ്പാക്കാന്‍ വിശാലമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. അത് പാലര്‍മെന്റിന്റെ ഇക്കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ പാസാക്കേണ്ടതായിരുന്നു. അത് വൈകാതെ നടപ്പാക്കുമെന്നാണ് കരുതുന്നത്.ഭൂമിയേറ്റെടുക്കല്‍ നിയമവും വളരെ പ്രധാനപ്പെട്ടതാണ്.
കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്.സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടു. നാണയപ്പെരുപ്പം കുറഞ്ഞു.മറ്റു പല നാണയങ്ങളേക്കാളും കൂടുതല്‍ സുസ്ഥിരമാണ് , ശക്തമാണ് രൂപ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: