തിരുവനന്തപുരം: മെട്രോ റെയില്‍ പദ്ധതി കലൂരില്‍ നിന്നും കാക്കനാട് വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ റൂട്ടില്‍ 11 സ്റ്റേഷനുകള്‍ കൂടി പുതിയതായി നിര്‍മ്മിക്കും. ഇതിനായി 2017കോടി രൂപ കൂടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലായ് മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കും. യോഗത്തിനുശേഷം വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമാകും. മഴക്കെടുതികള്‍ വിലയിരുത്താന്‍ ഇന്ന് അടിയന്തരയോഗം ചേരും.
സംസ്ഥാനത്ത് 106 കിലോമീറ്റര്‍ റോഡിന്റെ പുനരുദ്ധാരണത്തിനായി 279 കോടി രൂപ അനുവദിച്ചു. ആലപ്പുഴയിലെ കോമളപുരം സ്പിന്നിങ് മില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനായി ആറ് കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ‘ഓപ്പറേഷന് അനന്ത’യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനും ആരോഗ്യം, റെവന്യൂ, പൊതുമരാമത്ത് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. സമിതി ഇന്ന് യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലബാര്‍ സിമന്റ്സ് അഴിമതിക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: