തൃശൂര്‍: ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് മന്ത്രി കെ.ബാബുവിന് കോഴ നല്കിയ സംഭവത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തില്‍ പൊതുപ്രവര്ത്തകന് വടക്കാഞ്ചേരി സ്വദേശി കെ.ടി.ബെന്നി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ജഡ്ജ് കെ.ഹരിപാല്‍ വിജിലന്‍സിനോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്.
2012-13 കാലത്ത് ബാര്‍ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്നും 23 ലക്ഷമാക്കി കുറക്കുന്നതിന് വേണ്ടി മന്ത്രി കെ.ബാബു 20 കോടി ആവശ്യപ്പെട്ടുവെന്നും വിവിധ ബാര്‍ ഉടമകളില്‍ നിന്നും പണം പിരിച്ച് നല്‍കിയെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ബിജു രമേശ് പറഞ്ഞതാണ് ഹര്‍ജിയിലെ ആരോപണം.
ആവശ്യപ്പെട്ട തുക കൈപ്പറ്റി ലൈസന്‍സ് തുക കുറച്ച് നല്കിയതിനുള്ള തെളിവുകള്‍ ബിജു രമേശിന്റെ പക്കലുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന് പരസ്യമായി ആരോപിച്ചിട്ടും ബിജു രമേശിനെതിരെ നടപടി ഉണ്ടായിട്ടില്ല. കുറ്റാരോപിതരായ മന്ത്രിമാര്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാഹചര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ബിജുരമേശിനെതിരെ നടപടിയെടുക്കാത്തതെന്നും പരാതിയില്‍ പറയുന്നു.
കൈക്കൂലി നല്‍കിയതിന് ബിജു രമേശിനുമെതിരെയും നടപടിയെടുക്കാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്ജിക്കാരന് വേണ്ടി അഡ്വ.ഫെബിന് ജയിംസും റിന്റ മുളക്കലും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: