കൊച്ചി: അനുജയുടെ മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളായ ഇടപ്പള്ളി ദേവന്‍കുളങ്ങര ശ്രീശൈലത്തില്‍ അശോകന്, ശൈലജ എന്നിവര്‍ ഐ.ജിക്ക് പരാതി നല്കി. ആഭ്യന്തര വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
ലൗ ജിഹാദിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചതിന് കൂടുതല്‍ തെളിവുകളും വന്നുതുടങ്ങി. താന്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന വസ്തുത മറച്ചുവച്ചാണ് പ്രതി ഖലീല്‍ തങ്ങള്‍ അനുജയെ പ്രണയക്കുകരുക്കില്പ്പെടുത്തിയത് എന്ന് പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മാത്രം കേസെടുത്ത ലോക്കല്‍ പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതിന് പ്രതിക്കെതിരെ സ്ത്രീ പീഡനക്കുറ്റം ചുമത്തേണ്ടതാണ്. തന്നെ വിവാഹം കഴിക്കണമെന്ന് അനുജ ആവശ്യപ്പെട്ടെങ്കിലും പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ പന്ത്രണ്ടിന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും നടന്നു. തുടര്‍ന്ന് അനുജ വാടകവീട്ടില്‍ നിന്ന് മാതാപിതാക്കളുടെ അടുത്തേക്ക് പോയി.
വിവാഹം കഴിച്ചില്ലെങ്കില്‍ വഞ്ചനക്കും സ്ത്രീ പീഡനത്തിനും പോലീസില്‍ പരാതിപ്പെടുമെന്ന് അനുജ ഖലീലിനോട് പറഞ്ഞതായാണ് വിവരം. കൊല്ലപ്പെടുന്നതിന് തലേന്ന് രാത്രി വീണ്ടും ഖലീല്‍ അനുജയുടെ ഫോണിലേക്ക് വിളിക്കുകയും വിവാഹത്തിന് തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതനുസരിച്ച് പിറ്റേന്ന് രാവിലെ അനുജ വാടക വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അന്ന് വൈകിട്ട് മാതാപിതാക്കളെ തേടിയെത്തിയത് മകളുടെ മരണ വാര്‍ത്തയായിരുന്നു.
മകളുടെ മരണ വാര്‍ത്തയറിഞ്ഞെത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും പരാതിയിലുണ്ട്. മരണം നടന്ന വീട്ടില്‍ നിന്നും മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഒരു മണിവരെ സ്റ്റേഷനിലിരുത്തി. പിന്നീട് മകളുടെ മൃതദേഹത്തിന് കാവലിരിക്കേണ്ടത് നിങ്ങള്‍ തന്നെയാണ് എന്നു പറഞ്ഞ് വീണ്ടും മരണം നടന്നവീട്ടിലേക്ക് പറഞ്ഞുവിട്ടു. പറഞ്ഞ പലകാര്യങ്ങളും രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ബി.എക്ക് പഠിക്കുമ്പോള്‍ മുഹമ്മദ് വാസിഫ് എന്ന സീനിയര്‍ വിദ്യാര്‍ത്ഥിയാണ് അനുജക്ക് ഖലീലിനെ പരിചയപ്പെടുത്തിക്കൊടുത്തത് എന്ന് വ്യക്തമായിട്ടുണ്ട്. ഒരു കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഖലീലെന്ന കാര്യങ്ങള്‍ മറച്ചുവെച്ചാണ് മുഹമ്മദ് വാസിഫ് പരിചയപ്പെടുത്തിയത്. സലിം അലി എന്ന പേരാണ് ഇവര്‍ അനുജയോട് പറഞ്ഞിട്ടുള്ളത്.
മുഹമ്മദ് വാസിഫും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ലൗ ജിഹാദിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളുമാണ്. അനുജയെ ചതിയില്പ്പെടുത്തിയതില് ഇയാളുടെ പങ്ക് വ്യക്തമായിട്ടും പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചിട്ട് പോലുമില്ല.
വേണ്ടത്ര അന്വേഷണം നടത്താതെ തിടുക്കത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനുജ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടി മരണം എന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുളളത്. ഇത് ആത്മഹത്യയോ കൊലപാതകമോ ആകാം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൊണ്ട് മാത്രം മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്താനാവില്ലെന്നിരിക്കെ പോലീസ് പ്രതിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: