തൃശൂര്‍: സംസ്ഥാന സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സ് നീക്കം കോടതി തള്ളി. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിലയിരുത്തി.
എം.കെ.രാഘവന് എംപി, ശൂരനാട് രാജശേഖരന് എന്നിവരുള്‍പ്പെട്ട കേസ് പിന്‍ലിക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. അന്നത്തെ ബാങ്ക് എം.ഡി. ഐഎഎസ് ഓഫീസര്‍, ചെയര്‍മാനായിരുന്ന സിഎംപി നേതാവ് കെ.ആര്.അരവിന്ദാക്ഷന് എന്നിവരും അംഗങ്ങളായ എം.കെ.രാഘവന് എം.പി, ശൂരനാട് രാജശേഖരന് എന്നിവരുള്‍പ്പെട്ട 12 പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.
എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നരക്കോടി വായ്പ നല്‍കിയത് സംബന്ധിച്ചുള്ള കേസാണിത്. നേതാക്കള്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് തിരുവനന്തപുരം ഡിവൈഎസ്പി കേസ് പിന്‍വലിക്കണമെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിലയിരുത്തിയ കോടതി അന്വേഷണം ഇഴയുന്നതിനെയും വിമര്‍ശിച്ചു.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരനാണ് കേസ് അന്വേഷണം വിജിലന്‍സിന് വിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ അന്വേഷണം ചലനമറ്റിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും ഏറെ വൈകി നല്കിയ റിപ്പോര്‍ട്ടിനൊപ്പമായിരുന്നു പിന്‍വലിക്കാനുള്ള വിജിലന്‍സിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: