കൊച്ചി: വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാന്‍ പിണറായി വിഭാഗത്തിന്റെ തീരുമാനം. അടുത്ത മാസം ആദ്യം ചേരുന്ന പി.ബി. യോഗത്തിനു മുന്നില്‍ പിണറായി വിഭാഗം ഈ ആവശ്യം ഉന്നയിക്കും.
എന്നാല്‍ ഔദ്യോഗിക പക്ഷത്തെ മുഴുവന്‍ പേരും ഈ ആവശ്യത്തെ പിന്തുണക്കുന്നില്ല. ഔദ്യോഗിക പക്ഷത്ത് ഇതേച്ചൊല്ലി വ്യക്തമായ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
വി.എസ.് എളമരം കരീമിനെതിരെ പരസ്യമായി അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രകോപനപരമായ നിലപാടുകളുമായി രംഗത്തു വരാനാണ് വി.എസ് തയ്യാറെടുക്കുന്നത്. ഇക്കാര്യങ്ങള്‍ അവര്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് വി.എസിനെ നീക്കണമെന്ന ഉറച്ച നിലപാടിലാണ് പിണറായിയും കൂട്ടരും. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിരുത്തി തെരഞ്ഞെടുപ്പിന് പോകുന്നത് തങ്ങള്‍ക്ക് ഗുണകരമായിരിക്കില്ല എന്ന് പിണറായി വിഭാഗത്തിന് വ്യക്തമായിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിനെ മറിച്ചിട്ട് ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്താത്തതാണ് അച്യുതാനന്ദനെ പ്രകോപിതനാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബദല്‍ സര്‍ക്കാര്‍ വന്നാല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടി വരും. അതുകൊണ്ടാണ് സാഹചര്യമുണ്ടായിട്ടും നേതൃത്വം ബദല്സര്ക്കാരിന് ശ്രമിക്കാത്തത് എന്നാണ് വി.എസ് കരുതുന്നത്.
ഇതിലുള്ള നിരാശ അച്യുതാനന്ദനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. പിണറായി വിഭാഗം നേതാക്കളുടെ അഴിമതി ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കുളംകലക്കാനാണ് വി.എസ് പദ്ധതിയിടുന്നത്.
പ്രതിപക്ഷ നേതാവ് തന്നെ ആരോപണവുമായി രംഗത്തുവരുന്നതോടെ സിപിഎം നേതൃത്വം പ്രതിരോധിക്കാനാവാത്ത നിലയിലാകും. വി.എസിന്റെ ആത്യന്തിക ലക്ഷ്യം പിണറായിയാണെന്നത ് വ്യക്തമാണ്.
സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യം അത്യപൂര്‍വ്വമാണ്. എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വി.എസ് രേഖാമൂലം കോടതിയിലോ സര്‍ക്കാരിനോടോ ആവശ്യപ്പെട്ടാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കും. അണികള്‍ക്ക് മുന്പില് ഇത് വിശദീകരിക്കാനും നേതൃത്വം കുഴങ്ങും.
നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സ്ഥിതി അത്രമാത്രം സങ്കീര്‍ണ്ണമാക്കാനാണ് വി.എസും ലക്ഷ്യമിടുന്നത്. അതിനു മുന്‍പ് വി.എസിനെ ഒതുക്കുക എന്നതാണ് പിണറായി വിഭാഗത്തിന്റെ മുന്നിലുള്ള വഴി. പാര്‍ട്ടി നടപടി എടുത്തുകഴിഞ്ഞാല്പ്പിന്നെ വി.എസിന്റെ നിലപാടുകളെ പരസ്യമായി തളളിപ്പറയാന്‍ കഴിയും. അണികളോടും ഇക്കാര്യങ്ങള്‍ വിശദീകരിക്കാനാകും. പ്രതിപക്ഷ നേതാവായി വി.എസ്തുടരുന്നിടത്തോളം ഇത് സാധ്യമല്ല.
പിണറായിക്കു പുറമേ ഇ.പി. ജയരാജന്, പി. ജയരാജന്, എളമരം കരീം, എ.കെ. ബാലന്, എം.വി. ജയരാജന്, എ.വിജയരാഘവന്, ജി.സുധാകരന് തുടങ്ങിയവരും വി.എസിനെതിരെ കടുത്ത നിലപാടിലാണ്. എന്നാല്‍ കോടിയേരി പ്രത്യക്ഷത്തില്‍ വി.എസിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും കടുത്ത നടപടിയെ അനുകൂലിക്കുന്നില്ല. വി.എസ് വിഭാഗത്തിന്റെകൂടി പിന്തുണ ലക്ഷ്യമിട്ടാണ് കോടിയേരി നീങ്ങുന്നത്.
വിഭാഗീയത ശക്തമാകുന്ന സാഹചര്യത്തില്‍ ഇരുവിഭാഗത്തിനും സ്വീകാര്യന്‍ എന്ന നിലയില്‍ നീങ്ങാനാണ് കോടിയേരി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിക്കസേരയുള്പ്പെടെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളാണ് ഇതിനു പിന്നില്‍ .
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പി.ബി. അംഗം എം.എ. ബേബി, തോമസ് ഐസക്ക് തുടങ്ങിയവരുടെ നിലപാടും നിര്‍ണ്ണായകമാകും. കടുത്ത നടപടിക്ക് ഇവരും എതിരാണെന്നാണ് സൂചന.
പ്രത്യക്ഷത്തില്‍ പിണറായിയെ എതിര്‍ക്കുന്നില്ലെങ്കിലും കടുത്ത നടപടികളെ ഈ നേതാക്കള്‍ അനുകൂലിക്കുന്നില്ല. ഔദ്യോഗിക പക്ഷത്തുതന്നെ കടുത്ത ചേരിതിരിവ് രൂപപ്പെട്ടതോടെ പിണറായി വിഭാഗത്തിന്റെ നീക്കം ഫലം കാണുമോയെന്ന് സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: