കൊച്ചി: പ്രതിഷേധങ്ങളും വിവാദങ്ങളും അവസാനിച്ചതോടെ സംസ്ഥാനത്ത് കുട്ടിക്കടത്ത് നിര്‍ബാധം തുടരുന്നു. മതിയായ രേഖകളില്ലാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച 29 കുട്ടികളെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ജമാ അത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നിരുന്നത്. മലയാളിയായ കെയര്‍ടേക്കര്‍ മുഹമ്മദ് സെയ്ഫുള്ളയെയും കസ്റ്റഡിയിലെടുത്തു. അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിവാദമായ കുട്ടിക്കടത്ത് വ്യാപകമാകുന്നതായാണ് സൂചനകള്‍.
ഇന്നലെ രാവിലെ നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ ഇറക്കിയപ്പോള്‍ സംശയം തോന്നിയ യാത്രക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒറീസ, ബീഹാര്‍, ഹരിയാന, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായ കുട്ടികള്‍. ഇവരില്‍ 22 കുട്ടികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യത്തീംഖാനയിലുള്ളവരാണ്. ഏഴ് പേര് പുതുതായി വരുന്നവരും. അവധിക്ക് നാട്ടില്‍ പോയി വരുന്നവരാണെന്നാണ് കെയര്‍ ടേക്കര്‍ പോലീസിനോട് പറഞ്ഞത്. മൂന്ന് വര്‍ഷമായി യത്തീംഖാനയിലുള്ളവരുടെ പോലും നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ യത്തീംഖാന അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ടിക്കറ്റൊഴികെ മറ്റൊരു രേഖയും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് കുട്ടികളെ ചൈല്ഡ്ലൈന് അധികൃതര്‍ക്ക് കൈമാറി. വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സിറ്റിംഗിനുശേഷം വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. കുട്ടികളെ തത്കാലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ കീഴില്‍ മറ്റൊരു ഓര്‍ഫനേജിലേക്ക് മാറ്റി.
കാന്തപുരം എപി അബൂബക്കര്‍ മുസലിയാരാണ് എപി വിഭാഗത്തിന്റെ കീഴിലുള്ള യത്തീംഖാനയുടെ പ്രസിഡണ്ട്. 1999ല്‍ ആരംഭിച്ച യത്തീംഖാനയില്‍ എണ്‍പതോളം കുട്ടികളാണുള്ളത്. യത്തീംഖാനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്നും രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 450ലധികം കുട്ടികളെ പാലക്കാട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുക്കത്തെ മുസ്ലീം യത്തീംഖാനയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നിരുന്നത്. ഇത് ഏറെ വിവാദമാവുകയും കേസ് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന്കൈമാറുകയും ചെയ്തെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: