പാലക്കാട്: മലബാര്‍ സിമന്റ്സിലെ മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്ത്തിയുടെയും എക്സിക്യുട്ടീവ് സെക്രട്ടറി പി. സൂര്യനാരായണന്റെയും മൊഴികളിലൂടെ വെളിപ്പെടുന്നത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് അഴിമതി. മൊഴിയില്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവും മുന്‍ വ്യവസായമന്ത്രിയുമായ എളമരം കരീമിനെ വ്യക്തമായി പരാമര്‍ശിക്കുകയും മറ്റൊരു സംസ്ഥാന നേതാവ് പി.ഉണ്ണിയെ കുറിച്ച് പരോക്ഷ പരാമര്‍ശം നടത്തുകയും ചെയ്യുന്നുണ്ട്. ഇതോടെ മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോടൊപ്പം കമ്പനിയിലെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് എളമരം കരീമിന് വിവാദവ്യവസായി വി.എം. രാധാകൃഷ്ണന് പണം കൈമാറിയെന്നാണ് മുന്‍ എം.ഡി. എം. സുന്ദരമൂര്‍ത്തി വെളിപ്പെടുത്തുന്നത്. ഇതേ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹമരണം സംഭവിച്ചതെന്നാണ് കേസന്വേഷണം നടത്തുന്ന സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് വ്യവസായി വി.എം.രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലോടെ അഴിമതിയില്‍ സിപിഎമ്മിന്റെ ഉന്നതനായ മുന്‍മന്ത്രിയുടെ ബന്ധമാണ് വ്യക്തമായിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സമരം നടത്തുന്ന സിപിഎമ്മിന് കോര്‍പ്പറേറ്റ് അഴിമതിയുമായി അവിഹിത ബന്ധമുണ്ടന്ന് ഇത് വ്യക്തമാക്കുന്നു.
എളമരം കരീം മന്ത്രിയായിരിക്കേ കേരളത്തിലെ പല വിവാദ വ്യവസായങ്ങള്‍ക്കും വഴിവിട്ട സഹായം നല്‍കിയിരുന്നുവെന്ന് അക്കാലത്ത് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പരാതിപ്പെട്ടിരുന്നു. കാസര്‍കോട് ജില്ലയിലെ കരിന്തളം പാറയില്‍ ഗുജറാത്തിലെ ആഷാപുര കമ്പനിക്ക് ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് കരിന്തളംപാറ കുത്തകയ്ക്ക് തീറെഴുതാന്‍ മന്ത്രിയും കൂട്ടരും തീരുമാനിച്ചത്. പിന്നീട് ജനകീയ പ്രക്ഷോഭത്തിലൂടെയാണ് മന്ത്രിയുടെ വഴിവിട്ട നീക്കം പരാജയപ്പെടുത്തിയത്.
2010ല്‍ സെയില്‍സ് ഓഫീസ് ഉദ്ഘാടനത്തിന് എളമരം കരീം മലബാര്‍ സിമന്റ്സ് സന്ദര്‍ശിച്ചപ്പോള്‍ വ്യവസായി വി.എം. രാധാകൃഷ്ണന് നല്കിയ പണമടങ്ങിയ കവര്‍ താന്‍ കൈമാറിയെന്നാണ് സുന്ദരമൂര്‍ത്തി മൊഴിയില്‍ പറയുന്നത്. കമ്പനിയിലെ നിയമനങ്ങളും സ്ഥലംമാറ്റവുമെല്ലാം നടന്നിരുന്നത് രാധാകൃഷ്ണന്റെ അനുവാദത്തോടെയാണെന്നും വ്യക്തമാക്കുന്നു. ഇതോടെ കോര്‍പ്പറേറ്റുകളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം ദൃഢമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിക്ക് യുഡിഎഫ് നേതാക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് ഇത് തെളിയിക്കുന്നു.
മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. വി. ശശീന്ദ്രനെയും രണ്ട് മക്കളെയും 2012 ജനുവരിയില്‍ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ മരണത്തിലേക്ക് നയിച്ച അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ബന്ധുക്കള്‍ സമര്‍പ്പിച്ച കേസിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. മുന്നണി വ്യത്യാസമില്ലാത്ത അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ നിലപാടെടുത്തതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: