ശാസ്താംകോട്ട: അഞ്ചു ദിവസം കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുവദിച്ചതിനെ തുടര്‍ന്ന് മൈനാഗപ്പള്ളിയിലെത്തി പിഡിപി ആസ്ഥാനത്ത് കഴിയുന്ന മദനിക്ക് സംരക്ഷകരായി പ്രത്യക്ഷപ്പെട്ട സംഘം പോലീസിനു തലവേദനയാകുന്നു.പീപ്പിള്‍ മള്‍ട്ടി ഗ്രൂപ്പ് എന്ന പേരിലാണ് അപരിചിതരായ യുവാക്കള്‍ അന്‍വാറുശ്ശേരിയില്‍ തമ്പടിച്ചിട്ടുള്ളത്. പോലീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ഇത് ബാധിക്കുകയാണ്.
മദനിയുടെ സംരക്ഷണത്തിനെന്ന പേരിലാണ് പിഎംജി സംഘത്തിന്റെ പ്രവര്‍ത്തനം. ലോക്കല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നെങ്കിലും നിയന്ത്രണം മുഴുവന്‍ ഈ സംഘത്തിനാണ്.
പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സംഘത്തിലെ പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണോ എന്ന് പോലീസ് അന്വഷിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ രഹസ്യാന്വേഷണവിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മദനി വന്ന ദിവസം സന്ദര്‍ശകരായി എത്തിയ സിമിയുടെ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഇന്ന് മദനിയുടെ സാന്നിധ്യത്തില്‍ പിഡിപി റാലി നടത്തുന്നുണ്ട്. സമാനസ്വഭാവമുള്ള മുഴുവന്‍ തീവ്രവാദഗ്രൂപ്പിനെയും കോര്‍ത്തിണക്കിയാണ് ഇന്നത്തെ റാലി. മദനി ജയിലിലായതോടെ നാമാവശേഷമായ പിഡിപിക്ക് റാലി നടത്താനുള്ള സംഘടനാസംവിധാനം ഇപ്പോഴില്ല.
ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ അടക്കമുള്ള ഗ്രൂപ്പുകളുടെ സഹായം അഭ്യര്‍ത്ഥിച്ചതും അന്‍വാറുശ്ശേരിയില്‍ ഇവരുടെ നേതാക്കളുമായി മദനി ചര്‍ച്ച നടത്തിയതും. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളിലെ മുസ്ലീം നേതാക്കള്‍ കഴിഞ്ഞ രണ്ട് ദിവസമായി യത്തീംഖാനയിലെത്തി മദനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ സംഘടനകളില്‍പെട്ട മുസ്ലീം യുവാക്കളെ ഇന്ന് നടക്കുന്ന റാലിയില്‍ അണി നിരത്താനുള്ള അണിയറപ്രവര്‍ത്തനങ്ങളും സജീവമാണ്.
പിഡിപിക്ക് ഉപരിയായി മദനിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗ്രൂപ്പിനെ രൂപപ്പെടുത്തുകയാണ് ഈ ചര്‍ച്ചകളും റാലിയും കൊണ്ട് ലക്ഷ്യമിടുന്നത്.
അന്വാറുശ്ശേരിയുമായി ബന്ധപ്പെട്ട് ആരൊക്കെ വന്നുപോകുന്നുവെന്നും രണ്ട് ദിവസമായി ഇവിടെ തങ്ങുന്നവരെക്കുറിച്ചും കര്‍ണാടക പോലീസിന്റെ രഹസ്യന്വേഷണവിഭാഗവും നിരീക്ഷിക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: