തിരുവനന്തപുരം: കൊച്ചി മെട്രോ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കി.മീ ദൂരത്തിലാണ് നീട്ടുന്നത്. എല്ലാ നികുതികളും ഉള്‍പ്പെടെ 2016.46 കോടി രൂപയാണ് ചെലവ്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമാണിത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം 2014 സെപ്തംബര്‍ 16ല്‍ ചേര്‍ന്ന് ഇതു സംബന്ധിച്ച് അംഗീകാരം നല്‍കിയിരുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ കൊച്ചി മെട്രോ നീട്ടണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.
ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ പ്രതിദിനം കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 2021ല്‍ 1.26 ലക്ഷവും 2031ല്‍ 1.98 ലക്ഷവുമായിരിക്കുമെന്നാണ് വിശദമായ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.
സ്റ്റേഡിയത്തിനും കാക്കനാടിനും ഇടയില്‍ 11 സ്റ്റേഷനുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാലാരിവട്ടം ജംഗ്ഷന്, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംഗ്ഷന്, കൊച്ചി സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക്-1, ഇന്‍ഫോപാര്‍ക്ക്- 2 എന്നിവയാണവ. സംസ്ഥാന സര്‍ക്കാര്‍ 300 കോടി, ഭാരത സര്‍ക്കാര്‍ 300 കോടി, സ്ഥലം ഏറ്റെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ 141 കോടി, വസ്തുവിന്റെ വികസനം 100 കോടി, ടേം ലോണ്‍ 841 കോടി എന്നിങ്ങനെയാണ് മൂലധന നിക്ഷേപം. 35,036 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി നീട്ടണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചിടങ്ങളിലേക്കുള്ള സാധ്യതകള്‍ പഠിക്കാന്‍ റൈറ്റ്സിനെ ചുമതലപ്പെടുത്തി. ഈ റൂട്ടുകളില്‍ യാത്രക്കാരെ പരമാവധി ഉള്‍ക്കൊള്ളാവുന്നതും മെട്രോയുടെ സാമ്പത്തിക പുരോഗതിക്ക് ഏറ്റവും ഗുണകരവുമാകുന്നതും ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെയുള്ള ഇടനാഴിയാണെന്നു കണ്ടെത്തി.
സംസ്ഥാന റോഡ് വികസന പദ്ധതിയുടെ കീഴില്‍ വരുന്ന റോഡ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയ 106.2 കി.മീ. റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൈലറ്റ് പദ്ധതിയായി പിപിപി ആന്വിറ്റി മോഡില്‍ നടപ്പാക്കാന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. 279.31 കോടി രൂപയാണ് പദ്ധതി തുക. അടങ്കല്‍ തുകയുടെ 20 ശതമാനം അപ്ഫ്രണ്ട് പേമെന്റ് ആയി നല്കുവാനും അര്‍ദ്ധ വാര്‍ഷിക അടവിന് അഡ്വാന്‍സ് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് അനുവദിക്കാനും ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടായിരിക്കും.
കണ്ണൂര്‍ ജില്ലയിലെ ചൊവ്വ -മട്ടന്നൂര്‍ റോഡ് – 23.2 കി.മീ., കാസര്‍കോട്ടെ ഉപ്പള -കണിയണ റോഡ് – 15.6 കി.മീ., വിദ്യാനഗര്‍-മൈപ്പാടി സീതംഗോലി റോഡ് – 9.4 കി.മീ., കോട്ടയം ജില്ലയിലെ ശബരിമല-കൊടൈക്കനാല്‍ റോഡിലെ കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡ് (36.10 കി.മീ.), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്-ചെറ്റച്ചല്‍ റോഡ് (21.90 കി.മീ.) എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്.എം.എസ്.എ.) പദ്ധതി പ്രകാരം 2011-12 അധ്യയന വര്‍ഷം ഹൈസ്കൂളായി ഉയര്‍ത്തിയ 16 സ്കൂളുകളില്‍ 112 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്കി. 16 ഹെഡ്മാസ്റ്ററുടെയും കോര്‍ വിഷയത്തിലും ഭാഷയിലും 48 വീതം എച്ച്.എസ്.എ തസ്തികകള്‍ക്കുമാണ് അനുമതി. 3.6 കോടി രൂപയുടെ വാര്‍ഷിക സാമ്പത്തിക ബാധ്യതയുണ്ടാകും. ഈ തുക ആര്.എം.എസ്.എ. ഫണ്ടില്‍ നിന്നും വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആറു കോടി രൂപ അനുവദിച്ചു. ആലപ്പുഴ ജില്ലയില്‍ പമ്പിങ് സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ടായിരുന്ന 4.5 കോടി രൂപ ഉടന്‍ അനുവദിക്കും. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പാക്കുന്ന ഓപ്പറേഷന് അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരകാര്യമന്ത്രി ചെയര്‍മാനും ആരോഗ്യ, റവന്യു, പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാര്‍ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: