വിമര്‍ശനശീലരായ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അറിയാം, ഭാരതത്തിലെ സാമുദായികനിയമങ്ങള്‍ അതതു കാലത്തെ പരിണാമങ്ങള്‍ക്ക് എന്നും വിധേയമായിട്ടുണ്ടെന്ന്. പ്രാരംഭത്തില്‍ ഈ നിയമങ്ങള്‍ രൂപം നല്കിയതു വമ്പിച്ചൊരു പദ്ധതിക്കാണ്. ക്രമേണ ആ പദ്ധതി കാലത്തിലൂടെ ആവിഷ്ക്കരിക്കപ്പെടുമായിരുന്നു. പ്രാചീനഭാരതത്തിലെ വന്‍കിട ഋഷിമാര്‍ ഭാവിയിലേക്കു കണ്ണോടിച്ചവരാണ്.
പല ശതകങ്ങള്‍ കഴിഞ്ഞിട്ടേ ലോകര്‍ക്കു അവരുടെ പ്രാജ്ഞത ബോദ്ധ്യപ്പെടുകയുള്ളൂ. ഭാരതത്തിന്റെ അധഃപതനത്തിന്റെ ഒരേ ഒരു കാരണം, അവരുടെ പിന്‍ഗാമികള്‍ക്ക് ആ അദ്ഭുതപദ്ധതിയുടെ പൂര്‍ണമായ പ്രാപ്തി ഗ്രഹിക്കാന്‍ സാധിക്കാഞ്ഞതാണുതാനും. പ്രാചീനഭാരതം പല നൂറ്റാണ്ടുകാലത്തേക്ക്, ഇവിടത്തെ മേല്വര്ഗ്ഗക്കാരായ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അതിരുകടന്ന സങ്കല്പങ്ങള്ക്കു ഒരു പടക്കളമായിത്തീര്‍ന്നു.
ഒരുവശത്ത്, സ്വന്തം ഭോഗ്യവസ്തുക്കളെന്നു കരുതപ്പെട്ട സാമാന്യജനത്തിന്റെ മേല്‍ ക്ഷത്രിയരാജാക്കന്മാര് ചെലുത്തിയ അനിയന്ത്രിതമായ സാമൂഹ്യസമ്മര്‍ദ്ദത്തിനെതിരായി പുരോഹിതര്‍ നിലയുറപ്പിച്ചു. മറുവശത്ത് ക്ഷാത്രപ്രഭാവം, പുരോഹിതവര്‍ഗ്ഗത്തിന്റെ ആദ്ധ്യാത്മിക സമ്മര്‍ദ്ദത്തിനും അനുഷ്ഠാനങ്ങളില്‍ സദാ വരുത്തിക്കൊണ്ടിരുന്ന ഭേദങ്ങള്‍ക്കുമെതിരായി അല്പമെങ്കിലും സഫലതയോടെ, പൊരുതിപ്പോന്ന ഒരേ ഒരു കരുത്തറ്റ ശക്തിയായിനിന്നു. ഈ അനുഷ്ഠാനഭേദഗതികള്കൊണ്ടാണ് പുരോഹിതര്‍ ജനസഞ്ചയത്തെ കെട്ടിമുറുക്കി വന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: