ആലപ്പുഴ: ഭവനരഹിതര്‍ക്കായി ‘ഭവന ഭാരത സൊസൈറ്റി’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കാനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള സൊസൈറ്റികള്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ധനസഹായം തേടിയായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കും. ജില്ലയിലെ പദ്ധതി വിജയിച്ചാല്‍ സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഭൂരഹിതരില്ലാത്ത കേരള’ത്തില്‍ 14163 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍, പദ്ധതിപ്രകാരം ഇതുവരെ മൂന്നു സെന്റ് ഭൂമി ലഭിച്ചത് 158 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുതിയ പദ്ധതി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ആശ്വാസമായേക്കും.
പതിനേഴ് വികസന പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വയ്ക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ്, പറവൂരിലെ കരിമരുന്ന് ശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിവകാശി മോഡല്‍ സുരക്ഷാ സംവിധാനം, ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ കോമളപുരം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആറ് കോടി രൂപ നല്‍കും. ആലപ്പുഴ ജില്ലയുടെ കടല്‍ത്തീരത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: