ന്യൂദല്‍ഹി: യെമനില്‍ യുദ്ധം നടക്കുന്നതിനിടെ ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഭാരതത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്.
ആളുകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റുന്ന ദൗത്യത്തിലൂടെ ഭാരതത്തിന് രാജ്യാന്തര തലത്തില്‍ വിശ്വാസവും ബഹുമാനവും ആര്‍ജിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് റാഹത്തെന്ന പേരിലാണ് ഈ ദൗത്യം അറിയപ്പെട്ടിരുന്നത്. യെമനിലെ യുദ്ധ സമാനമായ അന്തരീക്ഷത്തിലെ അവസാന ദിനത്തില്‍ മാത്രമായി ‘ഓപ്പറേഷന് റാഹത്ത്’ ദൗത്യത്തിലൂടെ ഒഴിപ്പിച്ചെടുത്തത് അറുനൂറിലധികം ആളുകളെയാണ്. ആജ് തക്ക് സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെമനിലെ 41 വിവിധ രാജ്യങ്ങളില്‍ നിന്നായി 5500ലധികം പേരെയാണ് ദൗത്യത്തിലൂടെ രക്ഷിച്ചെടുത്തത്- സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനം വിജയകരമായിരുന്നെന്നും വി കെ സിംഗ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനെ സഹായിക്കുന്നത് തുടരും
അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനെ സഹായിക്കുന്നത് ഭാരതം തുടരുമെന്ന് കേന്ദ്ര മന്ത്രി വികെ സിംഗ്.
മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതു വരെ ഭാരതം പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: