മുംബൈ : മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെട്ടതാണെന്ന കാരണത്താല്‍ ജോലി നല്കാന് വിസമ്മതിച്ച വജ്ര വ്യാപാര കമ്പനിക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153ബി പ്രകാരം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കുറ്റത്തിലാണ് കേസ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹരേ കൃഷ്ണ എക്സ്പോര്ട് എന്ന കമ്പനിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് എംബിഎ ബിരുദധാരിയായ സെഷാന് അലി ഖാന് തസ്തികയിലേക്ക് അപേക്ഷിച്ചുകൊണ്ട് ഇമെയില്‍ സന്ദേശം അയച്ചത്. എന്നാല്‍ അപേക്ഷ അയച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തസ്തികയിലേക്ക് മുസ്ലിം സമുദായക്കാരെ പരിഗണിക്കുന്നില്ലെന്നു കാണിച്ച്് മറുപടി അയയ്ക്കുകയായിരുന്നു. എന്നാല്‍ ആ ഇമെയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഹരേകൃഷ്ണ എച്ച്ആര്‍ മേനേജര്‍ അറിയിച്ചു. അതിനിടെ കമ്പനിയെ പ്രതി ചേര്‍ത്ത് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഉത്തരവിട്ടു.
മുസ്ലിം സമുദായക്കാരനായതിനാല്‍ ജോലി ലഭിക്കില്ലെന്ന് എച്ച്ആര്‍ വിഭാഗത്തില്‍ നിന്നും സന്ദേശം ലഭിച്ചതിന്റെ ഫോട്ടോ ഖാന് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് സംഭവം വിവാദമായിട്ടുണ്ട്.
അതേസമയം മറുപടി ടൈപ്പ് ചെയ്ത ജീവനക്കാര്‍ക്ക് തെറ്റുപറ്റിയതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതിനിടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലി നല്‍കാതിരുന്ന സംഭവത്തെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അപലപിച്ചു. ഇത്തരത്തില്‍ ജോലി നിഷേധിക്കരുത്. ഉദ്യോഗാര്‍ത്ഥിയുടെ കഴിവിന്റേയും യോഗ്യതയുടേയും അടിസ്ഥാനത്തിലാണ് ജോലി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും നഖ്വി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: