കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ യത്തീംഖാനയെ രക്ഷിക്കാന്‍ നീക്കം. എറണാകുളം നെട്ടൂരിലെ ജമാ അത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 കുട്ടികളെയും കെയര്‍ടേക്കറെയും എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു.
സംഭവത്തില്‍ കുട്ടികളെ രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കാതിരിക്കാനും യത്തീംഖാനക്കെതിരെ കേസെടുക്കാതിരിക്കാനുമാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഇത്തരത്തില്‍ കുട്ടിക്കടത്ത് പിടികൂടിയപ്പോള്‍ മുക്കത്തെ യത്തീംഖാന അധികൃതര്‍ക്കെതിരെ കേസെടുക്കുകയും കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
യത്തീംഖാനകളെ അപമാനിക്കാനാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇതേ ആരോപണവുമായി മതവികാരമുയര്‍ത്തി അധികൃതരെയും ഇവര്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. ഇതിന് പുറമെ ഭരണകക്ഷിയില്‍പ്പെട്ടവരും നടപടി ഒഴിവാക്കാന്‍ ഇടപെടുന്നുണ്ട്.
ഇന്ന് രാവിലെ കാക്കനാട് ഒബ്സര്‍വേഷന്‍ ഹോമില്‍ നടക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സിറ്റിംഗില്‍ തീരുമാനം കൈക്കൊള്ളും. ചെയര്‍പേഴ്സണ്‍ പത്മജയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിറ്റിംഗില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ യത്തീംഖാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
മതിയായ രേഖകളോടെയാണ് കുട്ടികളെ കൊണ്ടു വന്നതെന്ന് സംഭവ ദിവസം യത്തീംഖാന അധികൃതര്‍ അവകാശപ്പെട്ടിരുന്നു. വര്‍ഷങ്ങളായി യത്തീംഖാനയിലെ അന്തേവാസികളാണ് ഭൂരിഭാഗം കുട്ടികളെന്നുമാണ് ഇവര്‍ വിശദീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പോലും മലയാളം സംസാരിക്കാന്‍ അറിയില്ലെന്നത് സംശയമുണര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം കുട്ടിക്കടത്ത് പിടിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മുസ്ലീം ലീഗും മുസ്ലീം സംഘടനകളും ഇടപെട്ട് ഇത് അട്ടിമറിക്കുകയായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതിലാണ് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കടത്തുന്നത്. പിടിക്കപ്പെടുന്നത് മാത്രമാണ് പുറത്തറിയുന്നത്. നിയമങ്ങള്‍ ലംഘിച്ച് നടക്കുന്ന കുട്ടിക്കടത്ത് തടയാന്‍ സര്‍ക്കാര്‍ നടപടിയും സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: