വാല്മീകി മഹര്‍ഷി ഒരുനാള്‍ തമസാനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍നിന്നും സന്ധ്യാവന്ദനത്തിനു പുറപ്പെട്ടു. പെട്ടെന്ന് ദയനീയവും ഭീകരവുമായ ഒരുദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്നു. വൃക്ഷക്കൊമ്പില്‍ സല്ലപിച്ചുകൊണ്ടിരുന്ന ഇണപ്രാവുകളില്‍ ഒന്ന് ഒരു വേടന്റെ അമ്പേറ്റ് മഹര്‍ഷിയുടെ കാല്ക്കല് വന്നുവീണു പിടഞ്ഞു പിടഞ്ഞു മരിച്ചു. മഹര്‍ഷിയുടെ ഉള്ളില്‍നിന്നും താപവും ഖേദവും ദുഃഖവുമെല്ലാം ചേര്‍ന്ന വികാരവിക്ഷോഭം ഒരു ശാപമായി- ഒരു ശ്ലോകമായി- പുറത്തുചാടി. പ്രാവിനെ എയ്തുവീഴ്ത്തിയ വേടനെ നോക്കി
മാ നിഷാദഃ പ്രതിഷ്ഠാം ത്വ മഗമഃ ശാശ്വതി സമാഃ
യത് ക്രൗഞ്ചമിഥുനാദേക മവധീ കാമമോഹിതംഃ
ഹേ നിഷാദാ, കാമമോഹിതരായിരുന്ന ഈ ഇണപ്രാവുകളിലൊന്നിനെ വധിച്ച നീ അധികകാലം ജീവിച്ചിരിക്കാതാകട്ടെ! എന്ന് പ്രത്യക്ഷര്‍ത്ഥം . രാക്ഷസീ ദമ്പതികളില്‍ ഒന്നിനെ (രാവണനെ) വധിച്ച ഹേ രാമചന്ദ്രാ, അങ്ങയുടെ കീര്‍ത്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെയെന്നു പരോക്ഷാര്ത്ഥം. അതിമനോഹരമായ ഈ കാവ്യധ്വനി ബ്രഹ്മലോകത്തോളമെത്തി. സൃഷ്ടികര്‍ത്താവ് ഉടനെ പ്രത്യക്ഷപ്പെട്ട് വാല്മീകിയെ അനുമോദിച്ചു. ഈ ശ്ലോകത്തിന്റെ മാതൃകയില്‍ രാമകഥ രചിക്കാന്‍ വാല്മീകിയോട് ബ്രഹ്മാവ് നിര്‍ദ്ദേശിക്കുകയും ചെയ്തു. വാല്മീകി ചിന്തയിലാണ്ടു. ആരാണീ രാമന്? രാമനാമത്തിനു പകരം മരാമരാ ജപിച്ചയാളാണു വാല്മീകി. ബ്രഹ്മനിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ശ്രീരാമനാരാണെന്നറിയണം. ആ രാമന്റെ ഗുണഗണങ്ങളും മാഹാത്മ്യവും അറിയണം. അതിനെന്താവഴിയെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ശ്രീ നാരദമഹര്‍ഷി അവിടെ ആഗതനായി. വാല്മീക്കു സന്തോഷമായി. പറ്റിയ ആളെക്കിട്ടിയിരിക്കുന്നു. യഥാര്‍ത്ഥ നരനെപ്പറ്റി അറിവു തരുന്ന ആളാണല്ലോ നാരദന്. വാല്മീകി ചോദിച്ചു.
കോന്വസ്മിന് സാംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍
ധര്‍മജ്ഞശ്ച ക്യതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേണ ച കോ യുക്തഃ സര്‍വഭൂതേഷു കോ ഹിതഃ
വിദ്വാന് കഃ കഃ സമര്‍ത്ഥശ്ച കശ്ചൈക പ്രിയദര്‍ശനഃ
ആത്മവാന് കോ ജിതക്രോധോ ദ്യുതിമാന് കോ ള നസൂയഃ
ഏതദ്വിച്ഛാമ്യഹം ശ്രോതും പരമം കൗതൂഹലം ഹി മേ
മഹര്‍ഷേ ത്വം സമര്‍ത്ഥോസി ജ്ഞാതുമേവം വിധം നരഃ
(ഇപ്പോള്‍ ഈ ലോകത്തില്‍ ഗുണവാനും വീര്യവാനും ധര്‍മനിഷ്ഠനും ഉപകാരസ്മരണയുള്ളവനും സത്യനിഷ്ഠനും ദൃഢപ്രതിജ്ഞനുമായി ആരാണുള്ളത്? സദാചാരനിരതനും സര്‍വജീവികള്‍ക്കും ഹിതം നല്കുന്നവനും വിദ്വാനും സമര്‍ത്ഥനും എല്ലാവര്ക്കും പ്രിയപ്പെട്ടവനുമായിട്ടാരാണുള്ളത്? മനക്കട്ടിയുള്ളവനും ജിതക്രോധനും തേജസ്വിയും അസൂയയില്ലാത്തവനും ആയതാരാണ്? യുദ്ധക്കളത്തില്‍ ദേവന്മാര്‍പോലും ഭയക്കുന്നതാരെയാണ്? ഇപ്രകാരമുള്ള ഒരുത്തമനെക്കുറിച്ചറിയാന്‍ കഴിയുന്നെങ്കില്‍ ദയവായി എനിക്കു പറഞ്ഞുതരിക) വാല്മീകിയുടെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ പറയുന്നു.
ബഹവോ ദുര്‍ല്ലഭാശ്ചൈവ യേ ത്വയാ കീര്‍ത്തിതാ ഗുണാഃ
മുനേ, വക്ഷ്യാമ്യഹം ബുദ്ധ്യാ തൈര്യുക്തഃ ശ്രുയതാം നരഃ
ഇക്ഷ്യാകൂവംശ പ്രഭവോ രാമോനാമ ജനൈ ശ്രുതഃ
നിയതാമ്മാ മഹാവീര്യോ ദൃതിമാന്‍ ധ്യതിമാന്‍ വശീ
ബുദ്ധിമാന് നീതിമാന് വാഗ്മീ ശ്രീമാന്‍ ശത്രുനിബര്‍ഹണഃ
വിപുലാംസോ മഹാബാഹുഃ കംബുഗ്രീവോ മഹാഹനുഃ
(അങ്ങു വര്‍ണ്ണിച്ചപ്രകാരം ഗുണങ്ങളുള്ളവര്‍ വളരെ ദുര്‍ലഭമാണ്. ആ ഗുണങ്ങളെല്ലാമുള്ള ഒരു പുരുഷനെ ഞാന്‍ നല്ലതുപോലെ അറിയുന്നതു പറയാം. ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമനെന്നു പ്രസിദ്ധനായ ഒരാളുണ്ട്. അദ്ദേഹം ആത്മനിയന്ത്രണം ഉള്ളവനും, വലിയ വീര്യമാനും തേജസ്വിയും ധീരനും ഇന്ദ്രിയങ്ങളെ ജയിച്ചവനുമാണ്. അദ്ദേഹം ബുദ്ധിമാനും നീതിമാനും വാഗ്മിയും ഐശ്വര്യവാനും ശത്രുഹന്താവുമാണ്. വിസ്തൃതമായ ചുമലുകളും നീണ്ട കൈകളുമുള്ളവനും വലിയ താടിയെല്ലും ശംഖുപോലെത്തെ കഴുത്തുമുള്ളവനുമാണ്)
എന്നിങ്ങനെ ശ്രീരാമനെപ്പറ്റി നാരദന് വിശദമായി വര്‍ണ്ണിച്ചു കൊടുത്തു. ശ്രീരാമനെപ്പറ്റി പൂര്‍ണമായി അറിയാന്‍ കഴിഞ്ഞപ്പോള്‍ വാല്മീകി രാമനെക്കുറിച്ചൊരു കാവ്യം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ബ്രഹ്മാവിന്റെ കല്പനപ്രകാരം സരസ്വതി ആ മഹാകവിയുടെ നാവില്‍ വിളയാടാന്‍ തുടങ്ങി. അങ്ങനെ രാമായണമെന്ന വിശിഷ്ട മഹാകാവ്യം ഉടലെടുത്തു.
രാമനാമത്തെ ജപിച്ചോരു കാട്ടാളന് മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന് നാവിന്മേല് വാണീടിനാള്‍
എന്ന് ബാലകാണ്ഡത്തില്‍ എഴുത്തച്ഛന് വിവരിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: