തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയെ കുറിച്ചുള്ള സിബിഐ അന്വേഷണം അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്നപ്പോള്‍ സിബിഐ അന്വേഷണം കാര്യക്ഷമവും സത്യസന്ധവുമായി നടത്തുന്നതിന് ഒന്നും ചെയ്യാതെ ഇപ്പോള്‍ പ്രത്യേക സിബിഐ സംഘം അന്വേഷിക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ആവശ്യം പരിഹാസ്യമാണ്.
ഭരണത്തിലിരിക്കുമ്പോഴെല്ലാം അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സുധീരന്റെ പാര്‍ട്ടി പുലര്‍ത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ വരെ ഉള്‍പ്പെട്ട അഴിമതിയാണ് മലബാര്‍ സിമന്റ്സില്‍ നടന്നിട്ടുള്ളത്. സിപിഎം നേതാവ് എളമരം കരീമിനെതിരെ മലബാര്‍ സിമന്റ്സ് മുന്‍ എംഡി സുന്ദരമൂര്‍ത്തി വ്യക്തമായ മൊഴി നല്കിയ പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സമഗ്രമായ സിബിഐ അന്വേഷണം സാധ്യമാക്കണമെന്നും വി.മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രിയായ എളമരം കരീമിന് മലബാര്‍ സിമന്റ്സ് അഴിമതിയില്‍ പങ്കുണ്ടെന്ന വിശ്വസനീയമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വി.എം.രാധാകൃഷ്ണനില്‍ നിന്ന് എളമരം കരീം പണം വാങ്ങിയെന്നാണ് സിമന്റ്സിലെ മുന്‍ എംഡി സുന്ദരമൂര്‍ത്തി കോടതിയില്‍ മൊഴിനല്കിയിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്.
മലബാര്‍സിമന്റ്സിലെ അഴിമതിയിലും ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിലും അടക്കം എളമരത്തിന്റെ പങ്ക് നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നതാണ്. അന്നൊന്നും യുഡിഎഫ് സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തിയില്ല. എളമരം കരീമുമായി രഹസ്യ ധാരണയുണ്ടാക്കുകയായിരുന്നു സര്‍ക്കാര്‍. ചക്കിട്ടപ്പാറ ഖനന അഴിമതിയിലും മുക്കം ഭൂമിയിടപാട് കേസിലും അബ്ദുള്‍വഹാബിന്റെ ഭൂമിയിടപാട് പ്രശ്നത്തിലും എളമരം കരീം ആരോപണവിധേയനായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കരീമിനെ സഹായിക്കുകയായിരുന്നു.
സിബിഐ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ അന്വേഷണത്തിനെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സിബിഐ അന്വേഷണത്തിനെതിരായ നിലപാട് സ്വീകരിച്ചതെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും അഴിമതിക്കാരും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണിത് വ്യക്തമാക്കുന്നത്. മലബാര്‍ സിമന്റ്സിലെ കഴിഞ്ഞ 15വര്‍ഷത്തെ ഇടപാടുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: