തിരുവനന്തപുരം : സിപിഎം പോളിറ്റ് ബ്യൂറോ തള്ളിപ്പറഞ്ഞിതിനു തൊട്ടുപിന്നാലെ വിഎസിനെതിരെ കുറ്റപത്രം നിരത്തി സംസ്ഥാന പാര്‍ട്ടി സെക്രട്ടേറിയറ്റ്. വിഎസ് സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നുവെന്നും യുഡിഎഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ വിഎസ് നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് വിഎസിന് അന്ത്യശാസനം നല്കുന്ന രീതിയില്‍ പ്രമേയം പാസ്സാക്കി; രത്നച്ചുരുക്കം ഇങ്ങനെ- വിഎസ് ഇനി മിണ്ടരുത്.
പാര്‍ട്ടിക്കെതിരായ പൊതു പ്രസ്താവനകള്‍ വിഎസ് നടത്തരുതെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വഴങ്ങണമെന്നും താക്കീത് ചെയ്യുന്ന പ്രമേയമാണ് പാസാക്കിയത്. വിഎസിന്റെ സമാന്തരപാര്ട്ടി നേതൃനീക്കം വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും പാര്‍ട്ടി സെക്രട്ടേറിയറ്റ് നല്കി.
വിഎസിനെതിരായി പിബി, കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് രൂക്ഷ ഭാഷയിലാണ് വിഎസിനെതിരായ പ്രമേയം പാര്‍ട്ടി സെക്രട്ടേറിയറ്റ് പാസാക്കിയത്. വിഎസ് അച്ചടക്ക നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി പുറത്തിറക്കിയ വിശദീകരണങ്ങളേക്കാള്‍ തീവ്രമായ ഭാഷയിലാണ് പുതിയ പ്രമേയം. ഇക്കാര്യങ്ങള്‍ വിശദമാക്കിയ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ നടപടി വിഎസിനെതിരായ താക്കീതാണെന്നു പറയുന്നില്ലെന്നു പറഞ്ഞു.
പാര്‍ട്ടി അണികള്‍ക്ക് വ്യക്തതയുണ്ടാക്കാനും കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങള്‍ വിഎസിനെ വീണ്ടും ഓര്മ്മിപ്പിക്കാനുമാണിതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പാര്‍ട്ടി നേതൃത്വത്തിനെതിരായി വിഎസ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനു തൊട്ടുപിറകെ മലബാര്‍ സിമന്റസ് കേസില്‍ എളമരം കരീമിനെതിരെ അന്വേഷണമാവശ്യപ്പെട്ട വിഎസിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളണമെന്ന ആവശ്യം പാര്‍ട്ടി സെക്രട്ടേറിയറ്റിലുയര്ന്നിരുന്നു.
പാര്‍ട്ടി സെക്രട്ടറി ഒറ്റയാള്‍ പ്രവര്‍ത്തനമല്ല നടത്തുന്നതെന്നു പറഞ്ഞ കോടിയേരി കഴിഞ്ഞ അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വ്യക്തത വരുത്തിയ പ്രശ്നങ്ങളാണ് വിഎസ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്ന് വിളദീകരിച്ചു.
കേന്ദ്രകമ്മിറ്റി 2012ല്‍ തള്ളിയ ആരോപണങ്ങള്‍ വിഎസ് വീണ്ടും ഉന്നയിക്കുമ്പോള്‍ പാര്‍ട്ടി താല്പര്യം ഒട്ടുമില്ലെന്ന് വ്യക്തമാണെന്നും വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. വിഎസ് തെറ്റുതിരുത്താന്‍ തയ്യാറാവാതെ പാര്‍ട്ടി സ്വീകരിച്ച ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ തന്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും പാര്‍ട്ടി നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വിഎസ് സമാന്തര പാര്‍ട്ടി നേതൃത്വത്തിന് നേതൃത്വം നല്കുമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അങ്ങനെയുള്ള ഒരുനീക്കവും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
വിഎസിനെതിരായ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തുകയും പഴയ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചും കോടിയേരി നടത്തിയ വാര്‍ത്താസമ്മേളനം വിഎസിന് താക്കീതുതന്നെയാണ് നല്‍കുന്നത്. ഇനിയും വിഎസിന്റെ പാര്‍ട്ടിവിരുദ്ധ നിലപാടുകളെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന വ്യക്തമായ സൂചനയാണ് കോടിയേരി നല്‍കുന്നത്. പാര്‍ട്ടിയുടെ ഈ നീക്കത്തിനെതിരെ വിഎസ് എന്തു നിലപാട് കൈക്കൊള്ളുമെന്നാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: