കൊച്ചി: കൈവെട്ട് കേസിന് പിന്നാലെ നാറാത്ത് ഭീകരപ്രവര്‍ത്തന പരിശീലന കേസിലും പ്രധാന പ്രതികള്‍ വലക്ക് പുറത്ത്. ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാനാകാതെയാണ് കൈവെട്ട് കേസില്‍ അടുത്തിടെ വിധി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം നാറാത്ത് ഭീകരപ്രവര്‍ത്തന പരിശീലന കേസിന്റെ പ്രാഥമിക വാദം ഇന്ന് എറണാകുളം എന്‍ഐഎ കോടതിയില്‍ നടക്കുന്നതും പ്രധാന പ്രതികളെ പിടികൂടാനാകാതെയാണ്.
2013 ഏപ്രില്‍ 23ന് കണ്ണൂര്‍ നാറാത്ത് ഭീകരപ്രവര്‍ത്തന പരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 21 എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ബോംബുകളും ആയുധങ്ങളും ഭീകരവാദം പ്രചരിപ്പിക്കുന്ന ലഘുലേഖകളും വെടിവെയ്പ്പ് പരിശീലനത്തിനായി ഉപയോഗിച്ച മനുഷ്യ ഡമ്മിയും കണ്ടെടുത്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തണല്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു പരിശീലനം. തുടക്കത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി.സുകുമാരനാണ് കേസ് അന്വേഷിച്ചത്. കേസിലെ അന്താരാഷ്ട്ര ബന്ധം പരിഗണിച്ച് ആഴത്തിലുള്ള അന്വേഷണത്തിന് കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.
24 പ്രതികളാണ് കേസിലുള്ളത്. അറസ്റ്റിലായത് 21 പ്രതികള്‍. പ്രതികളെല്ലാം കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്ന 22-ാം പ്രതി കമറുദ്ദീന് ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും പിടികൂടാനായിട്ടില്ല. കമറുദ്ദീനും 23-ാം പ്രതി അസറുദ്ദീനും ക്യാമ്പിന് കാവല്‍ നിന്നവരാണ്.
പോലീസിനെ കാണുമ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിടികൂടാനുള്ള 24-ാം പ്രതി അബ്ദുള്‍ ജലീല്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്. അറസ്റ്റിലായ മുഴുവന്‍ പ്രതികളും സംഭവസമയത്തു തന്നെ പോലീസ് കസ്റ്റഡിയിലെടുത്തവരാണ്. എന്‍ഐഎയെ ഏല്‍പ്പിച്ചതിന് ശേഷം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ലൗ ജിഹാദുമായി ബന്ധപ്പെട്ട് തെളിവ് ലഭിച്ചതായി തുടക്കത്തില്‍ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടില്ല. കൈവെട്ട് കേസില്‍ ഉന്നത ഗൂഢാലോചന തെളിയിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് നാറാത്ത് കേസും ഇതേ വഴിയിലൂടെ സഞ്ചരിക്കുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കമറുദ്ദീന് പോപ്പുലര്‍ ഫ്രണ്ടില്‍ ഉന്നത ബന്ധമുള്ള നേതാവാണ്. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കേസിലെ ഗൂഢാലോചനയും വിദേശ സഹായവും വെളിപ്പെടുകയുള്ളു. വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം പ്രതി ശിവപുരം സ്വദേശി അസീസ് ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന രണ്ടാം പ്രതി ഫഹദ് ആണ് പണം സ്വരൂപിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ജംഷീറാണ് മൂന്നാം പ്രതി.
പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി.ശശിധരനാണ് വാദം കേള്‍ക്കുക. കുറ്റപത്രം നിലനില്‍ക്കുമോയെന്ന് വാദത്തിന് ശേഷം കോടതി തീരുമാനിക്കും. യുഎപിഎ, മതസൗഹാര്‍ദ്ദം തകര്‍ക്കല്‍, സ്ഫോടന നിരോധന നിയമം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: