തൃശൂര്‍: സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്കാന് തയ്യാറാക്കിയ പദ്ധതികള്‍ പാളുന്നു. ലക്ഷക്കണക്കിന് ഭൂരഹിതരായ സാധാരണക്കാര്‍ അപേക്ഷകള്‍ നല്കി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികള്‍ പാതി വഴിയില്‍ നിലച്ചു.
സര്‍ക്കാര്‍ കാലാവധി തീര്‍ക്കും മുമ്പ് ഭൂരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയും ഫണ്ടും കണ്ടെത്തുന്നതിനായി റവന്യു വകുപ്പ് ആവിഷ്കരിച്ച ഭൂമി ഗീതം പരിപാടിയാണ് പാതി വഴിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് എല്ലാ ജില്ലകളിലും ഭൂമി വാങ്ങാനുള്ള ഫണ്ട് ശേഖരിക്കാന്‍ ഭൂമി ഗീതം പരിപാടി ആസൂത്രണം ചെയ്തത്.
സിനിമാ താരങ്ങളെയും മറ്റ് കലാകാരന്മാരെയും അണിനിരത്തി മെഗാ ഷോകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഏറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഭൂമി ഗീതം പരിപാടി നടന്നത്. ഇതാകട്ടെ ധൂര്ത്തുമേളകളായി. പരിപാടിയുടെ ചെലവു കണക്ക് പോലും കൃത്യമല്ലെന്ന് ആരോപണമുണ്ട്. പരിപാടിക്ക് ലക്ഷങ്ങള്‍ ചെലവിട്ടു. മറ്റ് ജില്ലകളിലെങ്ങും ഭൂമി ഗീതം പരിപാടിപോലും നടന്നിട്ടില്ല.
ജില്ലാ കലക്ടര്‍മാരുടെ മേല്‍ നോട്ടത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. റവന്യു വകുപ്പാകട്ടെ ഇപ്പോള്‍ ഇതേക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. ഒരോ ജില്ലകളിലും കാല് ലക്ഷം മുതല്‍ അരലക്ഷം വരെയാണ് അപേക്ഷകര്‍. ഭൂമി ലഭിക്കാത്തവര്മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുകയാണ്.
തൃശൂര്‍ ജില്ലയില്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ കളക്ടര്‍ എം.എസ്. ജയ പറയുന്നുണ്ടെങ്കിലും എന്നത്തേക്കെന്ന് പ്രാവര്‍ത്തികമാകുമെന്ന് പറയുന്നില്ല.
ചില വ്യക്തികളും സംഘടനകളും ഫഌറ്റുകളും മറ്റും നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത് മാത്രമാണ് പ്രതീക്ഷ. നേരത്തെ ഭൂരഹിതരില്‍ നിന്ന് അപേക്ഷ വാങ്ങിയ സര്‍ക്കാര്‍ ചിലര്‍ക്ക് കാസര്‍കോട് ജില്ലയിലാണ് ഭൂമി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഏറ്റെടുത്താല്‍ തന്നെ വീട് നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട വരുമെന്നാണ് പദ്ധതിയുടെ ദയനീയാവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: