പൂനെ: പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്‍ രാജസ്ഥാന് റോയല്‍സ്. പക്ഷേ, ഇക്കുറി അവര്‍ ടൂര്‍ണമെന്റിന് പുറത്തേക്ക് പോയ രീതി ആ സല്‍പ്പേരിന് കളങ്കം ചാര്‍ത്തി. എലിമിനേറ്ററില്‍ 71 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മുട്ടുകുത്തിയ റോയല്‍സ് കാറ്റൂതിവിട്ട ബലൂണ്‍ പോലയായി. ബാംഗ്ലൂര്‍ മുന്നില്‍വച്ച 181 റണ്‍സിന്റെ ലക്ഷ്യം തേടിയ റോയല്‍സ് വെറും 109 റണ്‍സില്‍ ഇടറിവീണു.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ നിറംമങ്ങലാണ് റോയല്‍സിനെ പിന്നോട്ടടിച്ചത്. അജിന്‍ക്യ രഹാനെ (42) ചെറുത്തുനിന്നു. ഷെയ്ന് വാട്സന് (10), സഞ്ജു വി. സാംസണ് (5), ക്യാപ്ടന് സ്റ്റീവന്‍ സ്മിത്ത് (12), കരുണ്‍ നായര്‍ (12), ദീപക് ഹൂഡ (11) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍മാരില്‍ ഒരാളായ രഹാനെയ്ക്ക് അര്‍ഹിച്ച മടക്കംപോലും സമ്മാനിക്കാന്‍ സഹതാരങ്ങള്‍ക്കു കഴിഞ്ഞില്ല. ഇതുവരെ ഒറ്റ അര്ധശതകംമാത്രം നേടിയ സഞ്ജു റോയല്‍സിന്റെ വിഹ്വലതകളുടെ ആഴമേറ്റിയെന്നു പറയാം. റോയല്‍ ചലഞ്ചേഴ്സിന്റെ പന്തേറുകാരുടെ പ്രകടനം അവിസ്മരണീയം.
അടിക്കടി വിക്കറ്റ് പിഴുത അവര്‍ റോയല്‍സിനെ കരകയറാന്‍ അനുവദിച്ചില്ല. റോയല്‍ ചലഞ്ചേഴ്സ് ബാറ്റിങ്ങും അവസരത്തിനൊത്തുയര്‍ന്നു. ക്രിസ് ഗെയ്ലും വിരാട് കോഹ്ലിയും പാളിയെങ്കിലും എബി ഡിവില്ലിയേഴ്സും മന്ദീപ് സിങ്ങും എതിര് പാളയത്തിലേക്ക് പടനയിച്ചു. മന്ദീപിന്റെ കടന്നാക്രമണം അതിലെ വേറിട്ടകാഴ്ച്ച. മന്ദീപാണ് കളിയിലെ യഥാര്‍ത്ഥ താരമെന്ന എബിഡിയുടെ പ്രഖ്യാപനം വെറുതെയായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: