മുംബൈ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം നല്‍കിയതിനെ ചൊല്ലി മുന്‍ താരങ്ങള്‍ തമ്മില്‍ തര്‍ക്കം. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭാജിയെ എങ്ങനെ ടീമിലെടുക്കുമെന്ന് ഒരുകൂട്ടര്‍ ചോദിക്കുന്നു. ഹര്‍ഭജനെ പോലൊരു കളിക്കാരന് പ്രത്യേകിച്ചൊന്നും തെളിയിക്കേണ്ട കാര്യമില്ലെന്ന് മറുപക്ഷം.
ദുലീപ് വെങ്സര്‍ക്കറും ബിഷന്‍ സിങ് ബേദിയുമാണ് ഹര്‍ഭജന്റെ ഉള്‍പ്പെടുത്തലിനെ വിമര്‍ശിക്കുന്ന പ്രധാനികള്‍. ഹര്ഭജന് കൊള്ളാമെന്ന് സെലക്ടര്‍മാര്‍ക്ക് ഇപ്പോള്‍ തോന്നുന്നെങ്കില്‍ ടീമിലെ ഏറ്റവും സീനിയര്‍ ബൗളറായിരുന്നിട്ടും മുന്‍പ് എന്തിനാണ് അദ്ദേഹത്തെ തഴഞ്ഞത്. ടീമില്‍ ഇടംനേടാന്‍ പാകത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഹര്ഭജന് എന്താണ് ചെയ്തത്. സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല ഇതൊന്നും, മുന്‍ ക്യാപ്ടനും സെലക്ഷന് കമ്മിറ്റി ചീഫുമായിരുന്ന വെങ്സര്‍ക്കര്‍ പറഞ്ഞു.
ടെസ്റ്റ് ടീമിന് ഐപിഎല്‍ മാനദണ്ഡമല്ല. ഐപിഎല്‍ മത്സരത്തില്‍ നാലോവര്‍ എറിഞ്ഞാല്‍ മതിയാവും. ടെസ്റ്റില്‍ 25 മുതല്‍ 30 ഓവര്‍ വരെ എറിയേണ്ടിവരും. ഹര്‍ഭജനെ തിരിച്ചുവിളിച്ചത് സ്പിന്നര്‍മാരുടെ ദൗര്ലഭ്യത്തെയാണ് കാണിക്കുന്നതെന്നും പുതിയൊരാളെ കണ്ടെത്താന്‍ സെലക്ഷന് കമ്മിറ്റി പരാജയപ്പെട്ടെന്നും വെങ്സര്‍ക്കര്‍ കുറ്റപ്പെടുത്തി.
ബംഗ്ലാദേശ് ടീമില്‍ ആറ് ഇടംകൈയന്മാര് ഉള്ളതിനാലാണ് ഹര്‍ഭജനെ ടീമിലെടുത്തതെന്ന ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലിന്റെ വാദത്തെ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി തള്ളിക്കളഞ്ഞു.
സന്ദീപിന്റ വിധിയെ ഞാന്‍ അനുകൂലിക്കില്ല. ഇതൊരു പിന്നോട്ടുപോക്കാണ്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ടാണ് ചിന്തിക്കേണ്ടത്. പിന്നോട്ടല്ല, ബേദി പറഞ്ഞു.
അതേസമയം, ഭാജിയെപ്പോലൊരു താരത്തിന് രഞ്ജി ട്രോഫി കളിച്ച് തെളിയിക്കേണ്ട കാര്യമില്ലെന്ന് സുനില്‍ ഗവാസ്കര്‍. എന്നാല്‍ പ്രാദേശിക ക്രിക്കറ്റിനു മുകളില്‍ സെലക്ടര്‍മാര്‍ ഐപിഎല്ലിനെവയ്ക്കുന്നെന്ന പ്രശ്നം ഉയരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാജി തിരിച്ചുവരവ് അര്‍ഹിക്കുന്നു. അദ്ദേഹം നന്നായി പന്തെറിയുന്നുണ്ട്. നല്ല താളമുണ്ട്. ഏറെക്കുറെ പഴയ ഹര്‍ഭജനെപ്പോലെ തോന്നുന്നു, മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ നോക്കൂ. യശ്വേന്ദ്ര ചഹല്‍ ഒഴികെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരൊറ്റ സ്പിന്നര്‍ പോലുമില്ല. പ്രതിഭയുള്ള സ്പിന്നര്‍മാരെ കണ്ടെത്തി ഒരു മുന്‍ താരത്തിന്റെ സഹായം ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തയ്യാറാകണമെന്നും മനീന്ദര്‍ സിങ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: