റോം: ഒരു പതിറ്റാണ്ടിനുശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ യുവന്റസിന് മറ്റൊരു നേട്ടം. ലാസിയോയെ കീഴടക്കി അവര്‍ ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ടു. അധിക സമയത്തേക്കു നീണ്ട കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരിന്നു സീരി എ ജേതാക്കളുടെ ജയം. ഇതോടെ അവര്‍ക്ക് സീസണില്‍ ട്രിപ്പിള്‍ ട്രോഫി കരസ്ഥമാക്കാനും അവസരമൊരുങ്ങി.
ഇരുപത് വര്‍ഷത്തിനുശേഷമാണ് യുവന്റസ് ഇറ്റാലിയന്‍ കപ്പ് ജയിക്കുന്നത്.
നാലാം മിനിറ്റില്‍ സ്റ്റെഫാന്‍ റാഡുവിലൂടെ മുന്നില്‍ക്കയറിയ ലാസിയോയെ ജോര്‍ജിയോ ചെല്ലിനി (11-ാം മിനിറ്റ്) വഴി യുവന്റസ് ഒപ്പംപിടിച്ചു. അധിക സമയത്ത് അലക്സാന്ദ്രൊ മാട്രി (97) യുവിന്റെ വിജയഗോളും കുറിച്ചു. കലാശപ്പോരിന്റെ തുടക്കത്തില്‍ ഊര്‍ജ്ജസ്വലതയോടെ പന്തു തട്ടിയത് ലാസിയോയായിരുന്നു. അതിനവര്‍ക്ക് ഫലവും ലഭിച്ചു.
വലതു വിങ്ങില്‍ നിന്നു വന്ന ഫ്രീ കിക്ക് റാഡു കരുത്തുറ്റ ഹെഡ്ഡറിനാല് യുവന്റസിന്റെ വലയിലെത്തിച്ചു (1-0). അപകടം മണത്ത യുവന്റസ് അലസതവെടിഞ്ഞു. അധികം വൈകാതെ ഒരു ക്ലോസ് റേഞ്ച് വോളി തൊടുത്ത ചെല്ലിനെ യുവന്റസിന് സമനില നല്കി (1-1). തുടര്‍ന്നും ഒത്തിണക്കം കാട്ടിയത് ലാസിയോയായിരുന്നു.
രണ്ടാം പകുതിയില്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു സംഘത്തിനും സാധിച്ചില്ല. കാര്‍ലോസ് ടെവസ് ബോക്സിലേക്ക് മറിച്ച പാസിന് പൂര്ണതയേകിയാണ് മാട്രി ലാസിയോയുടെ കിരീടമോഹം നുള്ളിക്കളഞ്ഞത്. (2-1). അന്ത്യത്തില്‍ ലാസിയോ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും സമനില ഗോള്‍ അകന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: