ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ നേട്ടം രാജ്യത്ത് അഴിമതി രഹിത ഭരണം നടപ്പാക്കി എന്നതാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് ശരിയായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് കേന്ദ്രഭരണത്തിന്റെ മുഖമുദ്രയെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യവാര്ഷികത്തോടനുബന്ധിച്ച് ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം അംഗീകരിക്കാന്‍ രാജ്യം തയ്യാറാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു. ശരിയായ തീരുമാനങ്ങള്‍ അതിവേഗത്തില്‍ സ്വീകരിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം രാജ്യത്തുടലെടുത്തതും ഇത്തരം നടപടികള്‍ മൂലമാണ്. അഴിമതി രഹിതഭരണം രാജ്യത്തിന് നല്കിയതും രാഷ്ട്രീയക്കാരുടെ അഴിമതിയില്‍ നിന്നും രാജ്യത്തെ സാധാരണക്കാരെ മുക്തരാക്കിയതും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്.
രാജ്യത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ജിഎസ്ടി, ഭൂമിയേറ്റെടുക്കല്‍ ബില്ലുകളെ എതിര്‍ക്കുന്നത് അതിനാലാണെന്നും ജയ്റ്റ്ലി പറഞ്ഞു. ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി കൂടുതല്‍ തുകകള്‍ ലഭിക്കുന്നതിന് ജിഎസ്ടി, ഭൂമിയേറ്റെടുക്കല്‍ നിയമങ്ങള്‍ സഹായിക്കും.
രാജ്യത്തിന്റെ സാമ്പത്തിക രംഗം 7.5-8 ശതമാനം വളര്‍ച്ചയിലേക്കാണ് മുന്നേറുന്നത്. രാജ്യത്തിന്റെ ശേഷിക്കനുസരിച്ചുള്ള വളര്‍ച്ച നേടുന്നതിന് വിശ്രമമില്ലാത്ത പ്രവര്‍ത്തനം ആവശ്യമാണ്. വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ വിഭവശേഷി രാജ്യത്തിനുണ്ട്.
ഒരുവര്‍ഷം മുമ്പ് രാജ്യത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസമില്ലായ്മ പ്രകടമായിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം എല്ലാ രംഗത്തും ആത്മവിശ്വാസം എത്തിച്ചിരിക്കുകയാണ്. പരിഷ്ക്കരണവും ഉദാരീകരണവുമാണ് സര്‍ക്കാര്‍ നയം. മൈത്രീമുതലാളിത്തത്തിന് യാതൊരു സ്ഥാനവും രാജ്യത്തുണ്ടാകില്ല. അവ്യക്തമായ സാമ്പത്തിക നയങ്ങളാണ് യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത്.
ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരുമെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ജിഎസ്ടി, ഭൂമിയേറ്റെടുക്കല്‍ ബില്ലുകള്‍ പാസാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
വളര്‍ച്ചയേയും വികസനത്തേയും സഹായിക്കുന്ന സര്‍ക്കാരാണ് കേന്ദ്രഭരണം നിര്‍വഹിക്കുന്നത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ രാജ്യം കണ്ടതില്‍ വച്ചേറ്റവും ശക്തമാണ്. ബിസിനസ് ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സ്വീകരിക്കുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: