ന്യൂദല്‍ഹി: കല്‍ക്കരി ഇടപാടുകള്‍ക്ക് അനുമതി നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗായിരുന്നെന്ന് മുന്‍ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ദസരി നാരായണ റാവു. മന്മോഹന് സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് വിവാദമായിട്ടുള്ള ഖനനാനുമതി നല്‍കിയതെന്നും റാവു കേസ് വിചാരണയ്ക്കായി പരിഗണിച്ച പ്രത്യേക കോടതി മുമ്പാകെ വ്യക്തമാക്കി.
ഝാര്‍ഖണ്ഡിലെ അമര്കോണ്ഡ മുര്ഗാദങ്കല് കല്‍ക്കരി ഖനനാനുമതി നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പിനു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയലുകളെല്ലാം മന്മോഹന് സിംഗിന്റെ ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും റാവു സിബിഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശരിനോട് വ്യക്തമാക്കി.
അതിനിടെ കല്‍ക്കരി അഴിമതിക്കേസിലെ പ്രതികളായ നവീന്‍ ജിന്‍ഡാല്‍, റാവു, മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ എന്നിവരടക്കമുള്ള ഏഴുപേര്‍ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചിരിക്കുന്നത്. കൂടാതെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ രാജ്യം വിടരുതെന്നും ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് വിചാരണയ്ക്കായി കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: