തിരുവനന്തപുരം: വികസനമുരടിപ്പിനും വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും വഴിയൊരുക്കി ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച് ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാകേഷ്. വിദ്യാഭ്യാസ അവകാശത്തിനും വികസനത്തിനുംവേണ്ടിയും അഴിമതിക്കെതിരെയും എബിവിപി സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പുരളാത്ത ഒരു മന്ത്രിപോലും ഇന്ന് സംസ്ഥാനത്തില്ല. അഴിമതി നടത്തി പണം സമ്പാദിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുകയാണ്. മന്ത്രി ജയലക്ഷ്മിയുടെ സ്വത്തു വിവരത്തില്‍ പോലും വൈരുദ്ധ്യമുണ്ട്. ഈ അധ്യേയനവര്ഷം പ്ലസ്ടുവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ അഴിമതിയാണ് നടക്കാന്‍ പോകുന്നത്. ബാര്‍, സോളാര്‍, യൂണിവേഴ്സിറ്റി ക്രമക്കേട്, പ്ലസ്ടു അഴിമതി തുടങ്ങി നിരവധി വിഷയങ്ങളിലാണ് അഴിമതി നടക്കുന്നത്.
ഇതിനെല്ലാം വരും നാളുകളില്‍ സംസ്ഥാന മന്ത്രിസഭ ഉത്തരം പറയേണ്ടിവരും. നാടിനെ വിറ്റു തുലച്ച് ഭരിക്കുന്ന മന്ത്രിമാര്‍ കേരളത്തിനുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. വരുണ്‍ പ്രസാദ്, മനു പ്രസാദ്, അശ്വിന്, സംസ്ഥാന സമിതി അംഗങ്ങളായ ദീപു നാരായണന്, വിനീത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: