ഈ സുഷുപ്താവസ്ഥ അഭ്യാസയോഗത്താല്‍ ദൃഢമാകുമ്പോള്‍ തുര്യാവസ്ഥയാകും തുര്യാവസ്ഥയില്‍ സുദൃഢമായ സ്ഥിതി കൈവരിച്ച് നിരന്തരാനന്ദാഭ്യാസത്താല് ബ്രഹ്മഭാവത്തെ പ്രാപിച്ച് സാത്മാനന്ദ ബ്രഹ്മാനന്ദകലകളേയും കടന്ന് തുര്യാനന്ദ പദത്തിലെത്തുന്ന യോഗിമുക്തനെന്നു പറയപ്പെടുന്നു. അത്തരം മഹാത്മാക്കള്‍ ഈ ഹേതുക്കളായ കര്‍മ്മബന്ധങ്ങള്‍ നശിച്ച് വെള്ളത്തില്‍ ലയിച്ച ഉപ്പുപോലെ പരമാനന്ദരൂപമായ സത്തയെ പ്രാപിക്കുന്നു. ദൃശ്യവിഷയവും ദൃഷ്ടവിഷയവുമായുള്ള ജഡാജഡ ദൃഷ്ടികളുടെ മദ്ധ്യത്തില്‍ ചിന്മാത്രരൂപമായി യാതൊന്നാണോ പ്രകാശിക്കുന്നത് അതാണ് പരമാത്മതത്വമെന്ന് ബൃഹദാരണ്യം മുതലായ ഉപനിഷത്തുക്കള്‍ ഘോഷിക്കുന്നു. ദൃശ്യങ്ങളുടെ വൃത്തിജ്ഞാനസംബന്ധത്താല് യാതൊരു സുഖത്തെ അനുഭവിക്കുന്നോ ആ സുഖംതന്നെയാണ് ബ്രഹ്മമെന്ന് പറയുന്നത്. ദൃശ്യദര്‍ശന ബന്ധത്താല്‍ ഉണ്ടാകുന്ന ഉല്‍കൃഷ്ടമായ ബോധം രാഗാദികള്‍ ബാധിച്ച് മനോവൃത്തിയോടുകൂടിയായാല് അതിനെ ബന്ധമായും മറിച്ച് അഖണ്ഡമായ ഏകാത്മഭാവത്തെ പ്രാപിച്ചാല്‍ അത് മോക്ഷമായും തീരുന്നു.
അതുകൊണ്ട് രാമാ, നീ ദൃശ്യദര്‍ശന സംബന്ധമായ മനോവൃത്തികളെ ത്യജിച്ച് സുഷുപ്തിയായ അവസ്ഥയെ ഭജിക്കുക. ആ അവസ്ഥതന്നെ തുര്യത്വത്തെ പ്രാപിക്കുന്നതിന് സഹായിക്കും. തുര്യ ദൃഷ്ടിയില് ആത്മാവ് സ്ഥൂലനോ, അചേതനനോ, സന്മയനോ സന്മയനല്ലാത്തവനോ, ഞാനോ, അന്യനോ ഏകനോ, അനേകനോ അല്ല. ഈ കാണുന്ന ജഗത്ത് മുഴുവന്‍ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിഷയീഭൂതമായ ഒരു പ്രതിഭാസം മാത്രമാകുന്നു. ആത്മപദം ഇതിനേയും അതിക്രമിച്ചു സ്ഥിതി ചെയ്യുന്നതാണ്. പ്രപഞ്ചത്തിലുള്ള യാതൊരു വസ്തുവായിട്ടും അത് ഭവിക്കുന്നില്ല. അതിനെ ഒന്നിനോടും ഉപമിക്കാവുന്നതല്ല. ആകാശത്തിലോ, ഭൂമിയിലോ, പാതാളത്തിലോ ഉള്ളതല്ല. ആശകളെല്ലാം നശിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നാശംതന്നെയാണ് മോക്ഷം. എനിക്കു മോക്ഷമുണ്ടാകട്ടെയെന്ന് ചിന്തിക്കുന്നതും ബന്ധകാരണമാണ്. കാരണം ആ വിചാരത്താല്‍ മനനരൂപമായ മനസ്സ് ഉണ്ടാകുന്നു. മനസ്സിന്റെ ആവിര്‍ഭാവം സംസാരത്തെ ദൃഢപ്പെടുത്തുന്നു. ആത്മാവ് സര്‍വപ്രപഞ്ചത്തില്‍ നിന്നു അതീതനാകുമ്പോള്‍ ബന്ധമോ മോക്ഷമോ സംഭവിക്കുന്നില്ല. മനസ്സില്‍ നിന്നും ബന്ധത്തെ വേരോടെ നശിപ്പിക്കുന്നതാണ് മോക്ഷം. മനസാ വാചാ കര്‍മ്മണാ സംതൃപ്തിയടഞ്ഞ യോഗ്യപുരുഷന്‍ യാതൊന്നും ആഗ്രഹിക്കുന്നില്ല. ശരീരത്തില്‍ നിന്നന്യമാണ് ആത്മാവെന്നറിഞ്ഞ് അതിനെ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന വിവേകിയുടെ ശരീരത്തെ അറിഞ്ഞിട്ടാലും അവന് അതറിയുകയില്ല. ആത്മവിശ്രാന്തിയെ പ്രാപിച്ച ജ്ഞാനി ലോകകാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നാലും അവന്റെ മനസ്സെപ്പോഴും ആത്മാവില്‍ തന്നെ രമിക്കും. സദേഹനായാലും, വിദേഹനായാലും നിര്മ്മലനായവന് ഈ അവസ്ഥ ഭവിക്കുന്നു. ഒന്നിലും സ്നേഹമില്ലാതെ ജീവിക്കുന്നവന് ജീവന്മുക്തനാണ്. സ്നേഹത്തോടുകൂടിയവന് ബദ്ധനുമാണ്.കഴിഞ്ഞുപോയതിനെപ്പറ്റിയോ വരാനുള്ളതിനെപ്പറ്റിയോ ചിന്തിക്കാതെ അപ്പോഴപ്പോള്‍ വരുന്നതിനെ മാത്രം ജീവന്മുക്തന് അനുസരിക്കുന്നു. എല്ലാവരോടം നിര്മ്മനസ്സനായി പെരുമാറുന്ന ഭക്തനോട് ഭക്തനെപ്പോലെയും ശഠനോട് ശഠനെപ്പോലയും, ബാലനോട് ബാലനെപ്പോലെയും, വൃദ്ധര്‍, യുവാവ്, ധീരന്, ദുഃഖി എന്നിങ്ങനെ ഓരോരുത്തരോടും അതാതു ഭാവത്തിലും പ്രതികരിക്കുന്നു. മനസ്സിന് ക്ഷീണമോ ദൈന്യമോ അവര്‍ക്ക് ഒരിക്കലും സംഭവിക്കുന്നില്ല. എന്തും ഏതുവിധത്തിലായാലും, തലകീഴായി മറിഞ്ഞാലും എല്ലാം ഏകനായ ചിദാത്മാവിന്റെ ശക്തിവിലാസങ്ങളാണെന്ന് സമാധാനപ്പെടുകയല്ലാതെ വിസ്മയങ്ങളിലൊ, ആശ്ചര്യത്തിലോ അവന് പ്രതിപത്തി സംഭവിക്കുന്നില്ല.
വസിഷ്ഠന്റെ വാക്കുകള്‍ ശ്രവിച്ച ശ്രീരാമന് ആകാംക്ഷാഭരിതനായി ചോദിച്ചു. ‘സ്വാമിന് ഏതൊരുഭാവംകൊണ്ടാണ് ചിത്തം ചലിക്കുന്നത്. അതിനെ അടക്കാനുള്ള വഴി എന്താണ്?’
വസിഷ്ഠന് പറഞ്ഞു: ‘വത്സ മനസ്സിനെ സ്വപ്നത്തില്‍നിന്നും വേറെയാക്കി ഉദാഹരിക്കാന്‍ കഴിയില്ല. പൂവില്‍ സുഗന്ധംപോലെ, തേനില്‍ മധുരംപോലെ, മനസ്സും സ്വപ്നവും തമ്മില്‍ വേര്‍പെടുത്താന്‍ കഴിയാത്തവിധം ഒന്നുചേര്‍ന്നിരിക്കുകയാണ്. ചിത്തസംയമനത്തിന്ന് യോഗമെന്നും, ജ്ഞാനമെന്നും രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. യോഗം ചിത്തവൃത്തി നിരോധവും ജ്ഞാനം ശാസ്ത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ചിത്തശോധനാരൂപമായ ആത്മദര്ശനവുമാകുന്നു. പ്രാണന് അധീനമായ ഒരു പരിസ്പന്ദനമാണ് മനസ്സെന്ന് ശ്രുതിരഹസ്യം മനസ്സിലാക്കിയ മഹാന്മാര് പറയുന്നു. പ്രാണങ്ങളെ നിരോധിച്ചാല്‍ മനസ്സ് താനെ അടങ്ങിക്കൊള്ളുമെന്നാണ് അവര്‍ പറയുന്നത്. മനസ്സിന്റെ സ്പന്ദനം നിലക്കുമ്പോള്‍ സംസാരവും നിലക്കുന്നു.
ഇതുകേട്ട് രാമന് ചോദിച്ചു: ‘ഗുരോ ദേഹഭവനത്തില്‍ ഗൂഢസഞ്ചാരം നടത്തുന്ന പ്രാണാദിവായുക്കളെ നിരോധിക്കുന്നത് എപ്രകാരമാണ്.’
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: