ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ നിന്നും ആദ്യത്തെ ആണവായുധം വാങ്ങുമെന്ന് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് എതിരെ ഭീകരാക്രമണത്തിനാണ് ആണവായുധം വാങ്ങുന്നതെന്നും ഐ.എസ് വ്യക്തമാക്കി.
തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഡാബിഗ് എന്ന ഓണ്‍ലൈന്‍ ആശയരൂപീകരണ മാഗസിനിലാണ് ഈ വെളിപ്പെടുത്തല്‍. ‘ശരിയായ കൊടുങ്കാറ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍, നൈജീരിയയിലെ ബോക്കോഹറം ഭീകരര്‍ ഐ.എസുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മദ്ധ്യ കിഴക്കന്‍ ആഫ്രിക്കയിലും ഏഷ്യയിലും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ആഗോള തലത്തില്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ലേഖനം പറയുന്നു.
2012 നവംബറില്‍ സിറിയയില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബ്രിട്ടീഷ് ലേഖകനായ ജോണ്‍ കാന്റലിയുടെ പേരില്‍ ദ് പെര്‍ഫക്റ്റ് സ്റ്റോം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെരുപ്പിച്ച കണക്കുകളും അവകാശവാദങ്ങളുമാണ് ലേഖനത്തിലുടനീളം ഉള്ളത്. ടാങ്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മിസൈലുകള്‍, വിമാനവേധ സാമഗ്രികള്‍ തുടങ്ങിയവ ഇതിനകം കൈക്കലാക്കിയ സംഘടനയ്ക്ക് ആണവായുധം പക്കലാക്കുകയാണ് പുതിയ ലക്ഷ്യമെന്നും ലേഖനം വിവരിക്കുന്നു.
ശതകോടി ഡോളറുകളാണ് ഇസ്ലാമിക് സ്റ്റേറ്റിനുള്ളത്. പാക്കിസ്ഥാനിലെ ഐഎസ് ഘടകത്തോട് ഈ പണം ഉപയോഗിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ആയുധവ്യാപാരികളിലൂടെ ആണവായുധം നേടാനാവുമെന്നാണ് ലേഖനത്തിലെ വിലയിരുത്തല്‍. ആണവായുധം ലഭിച്ചാല്‍ അത് ലിബിയയിലെത്തിച്ച് അവിടെ നിന്ന് നൈജീരിയ വഴി കൊളംബിയയിലേക്കുളള മയക്കുമരുന്നു കണ്ടെയ്നറുകളിലൂടെ യൂറോപ്പിലെത്തിക്കാമെന്നും ഇതില്‍ പറയുന്നു.
തെക്കേ അമേരിക്കയില്‍ ഇത്തരത്തില്‍ എത്തിച്ച ശേഷം മധ്യ അമേരിക്കയിലെ താരതമ്യേന ദുര്‍ബലമായ അതിര്‍ത്തിയിലൂടെ ഇത് യുഎസിലെത്തിക്കാമെന്നും ആക്രമണം സംഘടിപ്പിക്കാമെന്നുമുള്ള രൂപരേഖയും ലേഖനത്തിലൂണ്ട്. പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇത് നടപ്പാക്കാന്‍ പ്രയാസമാകുമെങ്കിലും ഒരു വര്‍ഷം മുന്‍പത്തേതിനെക്കാള്‍ ഇന്ന് അത് പ്രാപ്യമാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
ആണവായുധം ലഭിച്ചില്ലെങ്കില്‍ പോലും തത്തുല്യമായ ആക്രമണം നടത്താന്‍ അമോണിയം നൈട്രേറ്റ് അനുബന്ധ സ്ഫോടകവസ്തുക്കളിലൂടെ ഐഎസിനാകുമെന്നും ലേഖനത്തില്‍ വിലയിത്തലുണ്ട്. പോര്‍വിമാനങ്ങള്‍ നേടുന്നതും ആണവായുധം നേടുന്നതിനൊപ്പം തന്നെ നിര്‍ണായകമാണെന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശേഷിയുള്ള തീവ്രവാദിഗ്രൂപ്പാണ് ഐ.എസ്. കഴിഞ്ഞ വര്‍ഷത്തെ യു.എസ് ട്രഷറി വകുപ്പിന്റെ കണക്കുപ്രകാരം 1,240 കോടി രൂപയാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. കൂടാതെ തങ്ങളുടെ അംഗങ്ങളില്‍നിന്നും സാധാരണ പൗരന്മാരില് പിരിച്ചെടുക്കുന്ന വന്‍ ചുങ്കവും ഇറക്കുമതിത്തീരുവയും, വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്ക് ഐ.എസിന്റെ റവന്യൂ ഏജന്‍സിയായ ‘അല്‍ഹിസ്ബ’ പിരിക്കുന്ന പണവും അടക്കം വന്‍ സാമ്പത്തിക ശൃംഖലയാണ് ഐ.എസിനുള്ളത്. ഇതു കൂടാതെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടും പണമുണ്ടാക്കുന്നു.
2013 പകുതി മുതല്‍ തട്ടിക്കൊണ്ടുപോകലിലും കവര്ച്ചയില്നിന്നുമായി മാസംതോറും 12 മില്യണ്‍ ഡോളറാണ് ഇവര്‍ സ്വരൂപിക്കുന്നത്. ബാങ്ക് കവര്‍ച്ച, മയക്കുമരുന്ന് കടത്തല്‍, ലോകത്തെ പ്രമുഖ ചരിത്രമ്യൂസിയങ്ങളിലെ ശതകോടികളുടെ പൈതൃക ശില്പങ്ങളും മറ്റും കവരുക, തുര്‍ക്കിയിലെ കരിഞ്ചന്തയില്‍ എണ്ണവില്ക്കുക തുടങ്ങിയവ അടക്കം പണം കണ്ടെത്താന്‍ വേറെയും മാര്‍ഗങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: