ന്യൂദല്‍ഹി: ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് പശുവെന്നും അതിനെ സാമ്പത്തികമായോ വര്‍ഗീയമായോ വിലയിരുത്തരുതെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
നമ്മുടെ വിശ്വാസം പോലെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടേതും. അതു വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. പശു ഹിന്ദുക്കള്‍ക്ക് ദിവ്യമൃഗമെന്നതു പോലെ പന്നി മുസ്ലിങ്ങള്‍ക്കും ദിവ്യമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പന്നിയെ കശാപ്പുചെയ്യാന്‍ അവര്‍ അനുവദിക്കില്ല. ഇതുപോലെ ഗോവധത്തെയും കണ്ടാല്‍ മതി. എന്തുവില കൊടുത്തും ബീഫ് കഴിക്കുമെന്നും മറ്റും പറയുന്നവര്‍, അത് ഒരു വിഭാഗത്തെ ദുഃഖിപ്പിക്കുമെന്ന് മനസിലാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല ഗോവധ നിരോധനം ആദ്യം നടപ്പാക്കിയത്.
സമാജ്വാദി പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ നിയമം നടപ്പാക്കുന്നത്. ദല്‍ഹിയിലും സമാന സ്ഥിതി. പാര്‍ട്ടികളുടെയും മറ്റും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ഇതിനെ വിലയിരുത്തുന്നവര്‍ ഒരു വലിയ വിഭാഗത്തിന്റെ വികാരങ്ങളെയാണ് ഹനിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജിഹാദിന്റെ പേരിലുള്ള അക്രമങ്ങള്‍ സാധാരണ മുസ്ലിങ്ങളെയാണ് ബാധിക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി നഖ്വി പറഞ്ഞു.
1980കളില്‍ ഖാലിസ്ഥാന്‍ തീവ്രവാദം കൊടുമ്പിരികൊണ്ടിരിക്കെ സിഖ് വിഭാഗക്കാരുടെ വാഹനങ്ങളില്‍ കയറാന്‍ ജനങ്ങള്‍ക്കു ഭയമായിരുന്നു. സമാനമായ സാഹചര്യമാണ് സാധാരണ മുസ്ലിങ്ങള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. അക്രമങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും അത്തരക്കാരെ അകറ്റിനിര്‍ത്തുകയുമാണ് ഇതൊഴിവാക്കാന്‍ പോംവഴിയെന്നും മന്ത്രി.
മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
ഒരുവര്‍ഷത്തിനിടെ അനാവശ്യമായി ഒരു മുസ്ലീംപോലും അഴിക്കുള്ളിലായിട്ടില്ല. സാധാരണ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ക്ക് സുരക്ഷിതത്വബോധം നല്കി, സാമ്പത്തികമായി സജ്ജമാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉസ്താദ് പോലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കുമെന്നും നഖ്വി ചൂണ്ടിക്കാട്ടി.
ഇറാഖിലും യെമനിലുള്ള ഭാരതീയരെ ഒഴിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: