528. പഞ്ചബ്രഹ്മസ്വരൂപിണി – പഞ്ചബ്രഹ്മങ്ങളുടെ സ്വരൂപം ധരിച്ചവള്‍. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, ഈശ്വരന്, സദാശിവന് എന്നീ മൂര്‍ത്തികളെ ചേര്‍ത്ത് പഞ്ചബ്രഹ്മങ്ങള്‍ എന്നുപറയാറുണ്ട്. സൃഷ്ട്യുന്മുഖമായ ബ്രഹ്മചൈതന്യം അഞ്ചുമൂര്ത്തികളായി പിരിഞ്ഞ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ശക്തി കൂടെയുള്ളപ്പോഴേ ഈ മൂര്‍ത്തികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ.
ഈ ആശയം തന്ത്രശാസ്ത്രം പലതരത്തില്‍ അവതരിപ്പിക്കുന്നു. അതില്‍ ഒരു സങ്കല്പം ശക്തിസ്വരൂപിണിയായ ദേവി ഒരു മഞ്ചത്തില്‍ ആസനസ്ഥയായിരിക്കുന്നതായാണ്. ആ മഞ്ചത്തിന്റെ നാലുകാലുകള്‍ ബ്രഹ്മാവും, വിഷ്ണുവും രുദ്രനും ഈശ്വരനും. മഞ്ചത്തിന്റെ ഫലകം സദാശിവന്. ഈ മൂര്‍ത്തികള്‍ ശക്തിരഹിതരായിരിക്കുമ്പോള് മഞ്ചത്തെ താങ്ങിക്കൊണ്ടുതന്നെ സൃഷ്ടി തുടങ്ങിയ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു.
മഞ്ചത്തില്‍ ആസനസ്ഥയായ ദേവി അവരുടെ പ്രവര്‍ത്തനത്തിന്റെ ചൈതന്യമാകുന്നു. മഞ്ചത്തിന്റെ കാലുകളും ഫലകവും ശക്തിയുക്തരായിരിക്കുമ്പോഴേ അവ പ്രവര്‍ത്തിക്കൂ. അപ്പോള്‍ അവരെ പഞ്ചബ്രഹ്മങ്ങള്‍ എന്നു പറയും. ശക്തി അവരെ വിട്ടു പിരിയുമ്പോള്‍ അവ സ്പന്ദനംപോലുമില്ലാത്ത ജഡവസ്തുക്കളായിത്തീരും. ആ അവസ്ഥയില്‍ അവരെ പഞ്ചപ്രേതങ്ങള്‍ എന്നുപറയുന്നു. അപ്പോഴും മഞ്ചത്തിനു താങ്ങായിരിക്കും. ദേവി മഞ്ചത്തിലുണ്ടെങ്കിലും സൃഷ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്ല. ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ ദേവിയുടെ മഞ്ചത്തെ
”ഗതാസ്തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ
ശിവഃ സ്വച്ഛച്ഛായാഘടിതകപടപച്ഛപേടഃ
ത്വദീയാനാം ഭാസാംപ്രതിഫലതരാഗാരുണതയാ
ശരീരീ ശൃംഗാരോ രസ ഇവ ദൃശാം ഭോഗ്ദ്ധി കുതുകം”
(പരാശക്തിയായ അല്ലയോ ദേവീ, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, ഈശ്വരന് എന്നീ ഭൃത്യന്മാര് നിന്തിരുവടിയുടെ മഞ്ചമായി. സദാ ശിവന് തന്റെ അതിധവളമായ കാന്തിയാല്‍ സമ്പാദിതമായ കപടാച്ഛാദന പടത്തോടുകൂടിയവനായി നിന്തിരുവടിയുടെ കാന്തി പ്രതിഫലിച്ച അരുണവര്ണ്ണത്തോടെ ദേഹവാനായ ശൃംഗാരരസമോ എന്നുതോന്നുംവണ്ണം കണ്ണുകള്‍ക്കു കൗതുകം ഉണ്ടാക്കുന്നു)
പഞ്ചബ്രഹ്മങ്ങളായി സൃഷ്ടി തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും പഞ്ചപ്രേതങ്ങളായി നിശ്ചലത സ്വീകരിക്കുന്നതും ദേവി തന്നെയാണ്. ആസനവും ആസനസ്ഥയും വ്യത്യസ്തമല്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: