തൃശൂര്‍: ഐ.ജി.മനോജ് എബ്രഹാമിന് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം സിറ്റി കമ്മീഷണറായിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന് നായര്‍ നല്കിയ പരാതിയില്‍ വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് അനധികൃത സ്വത്ത് കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു മനോജ് എബ്രഹാമിനെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. സമയപരിധി അവസാനിച്ചിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും, അന്വേഷണത്തില്‍ ഐ.ജി. ഇടപെടുന്നതും ആരോപിച്ച് ചന്ദ്രശേഖരന് നായര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ഹര്‍ജി നല്‍കിയിരുന്നതില്‍ ഐ.ജിയോട് ഏപ്രിലില്‍ കോടതിയില്‍ ഹാജരാകാനും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു.
ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെന്‍ഡ് ചെയ്യപ്പട്ട പത്തനംതിട്ട എസ്.പി ആയിരുന്ന രാഹുല്‍നായര്‍, മനോജ് എബ്രഹാമിനും എ.ഡി.ജി.പി ശ്രീലേഖക്കുമെതിരെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. അടച്ചിട്ട ക്വാറികള്‍ തുറക്കാന്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ക്വാറി ഉടമകളുമായി മനോജ് എബ്രഹാമിന് ബന്ധമുണ്ടെന്നുമാണ് രാഹുല്‍ നായര്‍ ആരോപിച്ചത്.
ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. രാഹുല്‍ നായരുടെ മൊഴിയെ തുടര്‍ന്ന് മനോജ് എബ്രഹാമിനെതിരെ ചന്ദ്രശേഖരന് നായര്‍ നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. ഒരേ ആവശ്യത്തില്‍ രണ്ട് കോടതിയില്‍ ഒരേ സമയം ഹര്‍ജി നല്‍കിയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: