പറവൂര്‍: കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. പറവൂര്‍ സമൂഹം ഹൈസ്കൂളില്‍ നടക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഭൂരിപക്ഷത്തിന്റെ അധികാരത്തിന് മുന്നില്‍ നിസഹായരായി നില്ക്കേണ്ടിവരും. അനുദിനം ഹിന്ദു ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ക്കോ മറ്റ് സാംസ്കാരിക നായകര്‍ക്കോ യാതൊരു വേവലാതിയുമില്ല. അവര്‍ ഘര്‍വാപസിയുടെയും ഗോവധ നിരോധനത്തിന്റെയും സദാചാരത്തിന്റെയും കെട്ടുതാലി പൊട്ടിക്കല്‍ സമരത്തിന്റെയുമൊക്കെ മറവില്‍ ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്. ഹിന്ദുസമൂഹം ഭൂരിപക്ഷമായി നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും ശശികലടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്മാന് പറവൂര്‍ ജ്യോതിസ് അധ്യക്ഷതവഹിച്ചു. എടവനക്കാട് അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഖ്നാഥ് ഭദ്രദീപം കൊളുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്.വി. ബാബു, കെ.പി. ഹരിദാസ്, വൈസ്പ്രസിഡന്റ് കൈനകരി ജനാര്ദ്ദനന്, ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ പ്രസംഗിച്ചു.
ശിബിരത്തില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ച് ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ഇസ്ലാമികചരിത്രം കേരളത്തില്‍ എന്ന വിഷയത്തില്‍ കെ.പി. രാധാകൃഷ്ണന്, കേരള നവോത്ഥാനം ഹിന്ദുഐക്യത്തിലൂടെ എന്ന വിഷയത്തില്‍ കുമ്മനം രാജശേഖരന് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
27വരെ നടക്കുന്ന ശിബിരത്തില്‍ ആര്. ഹരി, എസ്. സേതുമാധവന്, എ. ഗോപാലകൃഷ്ണന്, ഡോ. ജയപ്രസാദ്, പാലാ എസ്. ജയസൂര്യന്‍, സി. ബാബു, ഇ.എസ്. ബിജു, പി. സുശീകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: