തിരുവനന്തപുരം: മുറിവുണക്കുന്ന തുണി, ശസ്ത്രക്രിയയ്ക്കുവേണ്ട നൂല്, വേണ്ടപ്പോള്‍ മാത്രം ആന്റിബയോട്ടിക് സ്വഭാവം കാണിക്കുന്ന ഭസ്മം, രോഗം ബാധിച്ച മനുഷ്യകോശങ്ങളെ മാത്രം ലക്ഷ്യമിടുന്ന മരുന്ന്, സ്വയം പ്രകാശിക്കുന്ന കണങ്ങള്‍. ആയുര്‍വേദത്തിന് നാനോ സാങ്കേതികവിദ്യയും എന്‍ജിനീയറിംഗും നല്കുന്ന വാഗ്ദാനങ്ങള്‍ ഏറെയാണ്.
ദേശീയ ആരോഗ്യമേളയോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ആയുര്‍വേദ ഗവേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് വിദഗ്ധര്‍ നല്കിയ വിവരണം ഇവയിലൊതുങ്ങുന്നില്ല.
വിഷവും മരുന്നായി ഉപയോഗിക്കാമെന്ന ചരകന്റെ വാക്യത്തെ ആധുനികവൈദ്യശാസ്ത്രത്തിലേക്ക് പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ആയുര്‍വേദം. അലോപ്പതി മരുന്നുകളിലെ വിഷാംശം കുറയ്ക്കാന്‍ അവയ്ക്കൊപ്പം നല്‍കാനുള്ള ആയുര്‍വേദ ഔഷധങ്ങളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ ഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണെന്ന് അവര്‍ സൂചിപ്പിച്ചു.
പരസ്പരവിരുദ്ധമായ ചികിത്സാരീതികള്‍ എന്നതിനപ്പുറം സഹകരിച്ച് മുന്നോട്ടുപോകാനുതകുന്ന രീതിയിലാണ് ആയുര്‍വേദത്തിലെ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. പാരമ്പര്യഗുണങ്ങള്‍ നശിപ്പിക്കാതെ ആധുനിക സാങ്കേതികവിദ്യ ആയുര്‍വേദത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് നാനോ ടെക്നോളജി ഉപയോഗിക്കാമെന്ന് കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ ശാന്തി നായര്‍ പറഞ്ഞു. ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള നാനോ നൂലുകള്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാം.
നൂലുകള്‍ കൊണ്ടുള്ള തുണി മുറിവുണക്കും. നാനോ അളവിലേക്ക് ഭസ്മങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. അന്നജവും സിലിക്കയും ഉപയോഗിച്ച് ഈ ഭസ്മകണങ്ങള് പൊതിഞ്ഞെടുത്താല്‍ അര്ബുദചികിത്സവരെ സാധ്യമാക്കാം. കാന്‍സര്‍ കോശങ്ങളിലുള്ളിലേക്ക് കടന്നുചെന്ന് അവയെ നശിപ്പിക്കാന്‍ ഭസ്മത്തിനു കഴിയും. മറ്റു കോശങ്ങള്‍ക്ക് ദോഷമുണ്ടാക്കുകയുമില്ല. നാനോ എന്‍ജിനീയറിംഗിലൂടെ ആന്റിബയോട്ടിക്ക് സ്വഭാവം നല്‍കാനും കണങ്ങളുടെ വലുപ്പവ്യത്യാസത്തിലൂടെ ഈ സ്വഭാവം എടുത്തുകളയാനും കഴിയുമെന്നും ഡോ ശാന്തി നായര്‍ ചൂണ്ടിക്കാട്ടി.
ആയുര്‍വേദ ഔഷധ കണങ്ങളില്‍ പ്രോട്ടീന്‍ കവചം നല്കിയാല് ചില പ്രത്യേക ലായനികളില്‍ അവ സ്വയം പ്രകാശിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് ആരോഗ്യപരിശോധനയ്ക്ക് ഉപയോഗിക്കാനാകുമോ എന്ന് പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാനോ ടെക്നോളജിയിലൂടെ അലോപ്പതി-ആയുര്‍വേദ മരുന്നുകളുടെ സംയോജനം സാധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രീയാടിസ്ഥാനമുണ്ടായാല് ആയുര്‍വേദത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്ന് തിരുവനന്തപുരം ആയുര്‍വേദ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ഗോപകുമാര്‍ പറഞ്ഞു. ഇതിനായി ആധുനിക ഗവേഷണസംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദമായാലും അലോപ്പതിയായാലും പരമാണുവാണ് അടിസ്ഥാനം. ആയുര്‍വേദത്തിലെ കാര്യകാരണസിദ്ധാന്തത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിലടക്കം വന്ന മാറ്റം കാരണം പല പ്രശ്നങ്ങളുമുണ്ടാകുന്നുണ്ടെന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി റിസര്‍ച്ച് ഫൗണ്ടേഷനിലെ ഡോ പി. റാംമനോഹര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണത്തില്‍ കുരുമുളക് ഉപേക്ഷിച്ച് പച്ചമുളകിലേക്ക് തിരിഞ്ഞപ്പോള്‍ കേരളത്തില്‍ അര്‍ബുദം കൂടി. മഞ്ഞളിനൊപ്പം നെയ് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ജര്‍മനിയില്‍ നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തന്മാത്രകള് വേണ്ടരീതിയില്‍ സംയോജിപ്പിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ചരകസംഹിത വിശദീകരിക്കുന്നുണ്ട്.
അലോപ്പതിയില്‍ ഇപ്പോള്‍ പറയുന്ന വ്യക്തിഅധിഷ്ഠിത ചികിത്സ എത്രയോകാലം മുമ്പെ ആയുര്‍വേദത്തിലുണ്ട്. ഇപ്പോള്‍ ആയുര്‍വേദം അലോപ്പതി പോലെ പൊതുചികിത്സയിലേക്ക് തിരിയുന്നു. ആയുര്‍വേദത്തെ അംഗീകരിക്കാന്‍ മടിയുണ്ടെങ്കിലും ഇപ്പോള്‍ അലോപ്പതി ആശുപത്രികളില്‍ ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ വെല്‍നെസ് ക്ലിനിക്കുകളുണ്ട്. ആധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയമായ ഗവേഷണവും ഉപയോഗിച്ച് രണ്ട് ശാഖകളും വേണ്ട രീതിയില്‍ സംയോജിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: