ന്യൂദല്‍ഹി: മുന്‍യുപിഎ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്ന വിശ്വാസ്യത പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടെടുത്തെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മോദിസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി മാറിയതായും ജെയ്റ്റ്ലി പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയും പ്രതാപവും ഔന്നത്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഭരണത്തിലെ അവസാന വാക്ക് പ്രധാനമന്ത്രി മോദിയായി മാറിയതും ഒരു വര്‍ഷത്തെ നേട്ടമാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് വ്യക്തതയും നയരാഹിത്യവും രാജ്യഭരണരംഗത്തുനിന്നും പൂര്‍ണ്ണമായും ഒഴിവായിക്കഴിഞ്ഞു. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് തകര്‍ക്കുന്ന പ്രവര്‍ത്തികളാണ് യുപിഎ ഭരണകാലത്ത് ഉണ്ടായത്. ജനാധിപത്യത്തില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബിജെപി ഭരണം വ്യക്തമാക്കുന്നു. മന്മോഹന് സര്‍ക്കാരിന്റെ കാലത്ത് പിഎംഒയുടെ വിശ്വാസ്യത ഇല്ലാതായതിനെ പരാമര്‍ശിച്ചുകൊണ്ട് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി ജീവിക്കുകയാണെന്നും ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവിതം സംഘര്ഷരഹിതമാക്കുന്നതില് കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തിയതായും ജെയ്റ്റ്ലി പറഞ്ഞു. പള്ളിയാക്രമണങ്ങള്‍ പലതും ക്രമസമാധാന വിഷയങ്ങള്‍ മാത്രമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്.
ഭരണപരമായ നയരാഹിത്യത്തിന്റെ സ്ഥാനത്ത് അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പുതിയ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. വിമുഖതകള്‍ക്ക് പകരം നിശ്ചയദാര്‍ഢ്യം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാം വ്യക്തത കൈവന്നിട്ടുണ്ട്. അഴിമതിയെ സുതാര്യമായ ഭരണക്രമത്തിലൂടെ ഇല്ലാതാക്കിമാറ്റി. മൈത്രീമുതലാളിത്തത്തെ ഉദാരമായ നയകേന്ദ്രീകൃത ഭരണത്തിലൂടെ അകറ്റി നിര്‍ത്തി. അന്വേഷണ സംവിധാനങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുകയും ഭരണ സിരാകേന്ദ്രമായ നോര്‍ത്ത്,സൗത്ത് ബ്ലോക്കുകളില്‍ നിന്നും ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയതായും ജയ്റ്റ്ലി പറഞ്ഞു.
രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതികള്‍ ഫലപ്രദമായി ഇല്ലാതാക്കിയതായും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശരിയായ വളര്‍ച്ചാപാതയില്‍ തിരികെ എത്തിച്ചതായും പറഞ്ഞ ധനമന്ത്രി, കോണ്‍ഗ്രസ് രാജ്യവളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: