ന്യൂദല്‍ഹി: ഉത്തരഭാരതവും ആന്ധ്രാപ്രദേശും തെലങ്കാനയും കൊടുംചൂടില്‍ ഉരുകുന്നു. സൂര്യാഘാതമേറ്റ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഇരുനൂറിലേറെ പേര് മരിച്ചു. മൂന്നു ദിവസമായി ഇവിടെ 47 ഡിഗ്രിയാണ് ചൂട്. ഇത് സമീപകാലത്തെ റെക്കാര്‍ഡാണ്. 2002ല്‍ വിജയവാഡയില്‍ 48.8 ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് മരണം. വെള്ളിയാഴ്ച മാത്രം ഇരു സംസ്ഥാനങ്ങളിലുമായി നൂറു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരും വീടില്ലാത്തവരുമാണ്. തെലങ്കാനയിലെ ആശുപത്രികളിലെല്ലാം സൂര്യാഘാതം ഏറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നട്ടുച്ചയ്ക്ക് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
ആന്ധ്രയിലെ കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍ പ്രകാശം, കിഴക്കന്‍, തെക്കന്‍ ഗോദാവരി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ ആദിലാബാദ്, നിസാമബാദ്, കരീംനഗര്‍, മേദക്, വാറങ്കല്‍, ഖമ്മം, രങ്കാറെഡ്ഡി, നല്‍ഗോണ്ട, മഹ്ബൂബ്നഗര്‍ എന്നീ ജില്ലകളാണ് സൂര്യാഘാതം ഏറ്റവരുടെയെണ്ണത്തില് മുന്നിലുള്ളത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും അധികം ഉഷ്ണം അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച ദല്‍ഹിയില്‍ 43.6 ഡിഗ്രിയായിരുന്നു ചൂട്. ഇത് റെക്കാര്‍ഡാണ്. കുറഞ്ഞ ചൂട് 27 ഡിഗ്രിയും.
മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കടുത്ത ചൂടില്‍ വാടിത്തളരുകയാണ്. പതിവില്‍ കവിഞ്ഞ ചൂടാണ് ഇക്കുറിയെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ്ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൂര്യാഘാതമേറ്റ് ഇത്രയേറെപ്പേര്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നായി മരിക്കുന്നത്. കൊടുംചൂട് ഏതാനും ദിവസങ്ങള്‍ കൂടി കാണുമെന്നാണ് സൂചന.
ഒഡീഷയില്‍ വെള്ളിയാഴ്ച 23 പേരാണ് മരിച്ചത്.ബംഗാളില്‍ നാലു പേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: