ഭരത്പൂര്‍ (രാജസ്ഥാന്): സര്‍ക്കാര്‍ ജോലിക്ക് അഞ്ചു ശതമാനം സംവരണം നല്കണമെന്നാവശ്യപ്പെട്ടു ഗുജ്ജാറുകള്‍ ട്രെയിന്‍തടയല്‍ സമരം ആരംഭിച്ചതോടെ ദല്‍ഹിയിലേക്കുള്ള നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി.
100 ല്‍ അധികം ട്രെയിന്‍ സര്‍വീസുകളെയാണു സമരം ബാധിച്ചത്. കേരളത്തിലേക്കുള്ള രണ്ട്് ട്രെയിനുകള്‍ സമരത്തെത്തുടര്‍ന്ന് റദ്ദാക്കി. രാവിലെ 5.55നു പുറപ്പെടേണ്ടിിയിരുന്ന അമൃത്സര്‍ കൊച്ചുവേളി എക്സ്പ്രസും കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്സ്പ്രസുമാണു റദ്ദാക്കിയ കേരളത്തിലേക്കുള്ള ട്രെയിനുകള്‍.
തുരന്തോയില്‍ പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്കായി, രാവിലെ പുറപ്പെട്ട മംഗള എക്സ്പ്രസില്‍ പ്രത്യേക ബോഗി എര്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭം നടക്കുന്ന രാജസ്ഥാന് വഴി പോകേണ്ടിയിരുന്ന നിസാമുദ്ദീന്‍ തിരുവനന്തപുരം രാജസ്ഥാനി എക്സ്പ്രസ് വഴി തിരിച്ചുവിട്ടു.
ഝാന്‍സി-മധുര വഴിയായിരിക്കും രാജധാനി സര്‍വീസ് നടത്തുക. മുംബൈ-ദല്‍ഹി ട്രെയിന്‍ സര്‍വീസുകളെയാണു സമരം കൂടുതലായി ബാധിച്ചിരിക്കുന്നത്. 22 ട്രെയിനുകളാണ് ഈ പാതയില്‍ വഴി തിരിച്ചുവിട്ടിരിക്കുന്നത്.
സമരക്കാരുടെ സംഖ്യ അനിയന്ത്രിതമായതിനാല്‍ ഭരത്പുര്‍-ഹിന്ദോണ്‍ റോഡിലൂടെയുള്ള വാഹനഗതാഗതവും സ്തംഭിച്ചു. ട്രാക്കില്‍ ചിലയിടത്തു സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഫിഷ്പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരം കഴിഞ്ഞാലും ഇവ സ്ഥാപിക്കാതെ ട്രെയിന്‍ ഓടിക്കാനാവില്ല.
അതേസമയം, സമരം അവസാനിപ്പിക്കാനായി ഗുജ്ജര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുമായി രാജസ്ഥാനിലെ മൂന്നംഗ മന്ത്രിതല സംഘം നടത്തിയ ആദ്യ ഘട്ട ചര്‍ച്ച പരാജയപെട്ടു. തുടര്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കൃത്യമായ പദ്ധതികളില്ലാതെയാണ് മന്ത്രിതല സംഘം ചര്‍ച്ചക്കെത്തിയതെന്നാണ് സമര സമിതിയുടെ ആരോപണം. പിന്നോക്ക സംവരണത്തില്‍ അഞ്ച് ശതമാനം പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ഗുജ്ജര്‍ സമര സമിതിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: