ശ്രീവേദവ്യാസന്‍ ഭാഗവതം രചിക്കാന്‍ ആധാരമായി സ്വീകരിച്ചത് ചതുശ്ലോകീ ഭാഗവതാണ്. ശ്രീമദ് ഭാഗവതത്തില്‍ ഈ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ നാലുശ്ലോകങ്ങളും ബ്രഹ്മാവു രചിച്ച ആദിരാമായണത്തിലുള്ളതായി ആനന്ദരാമായണത്തില്‍ പറയുന്നു. അതു സംഭവിക്കാവുന്നതുമാണ്. ഈ ശ്ലോകങ്ങള്‍ മഹാവിഷ്ണു ബ്രഹ്മാവിനുപദേശിച്ചതാണെന്ന് ഭാഗവതം.
ആദിയില്‍ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുണ്ടായ കമലത്തില്‍ ബ്രഹ്മാവുത്ഭവിച്ചു. കുറേനാള്‍ താനാരാണെന്നും എവിടെനിന്നുണ്ടായി, എന്താണു ചെയ്യേണ്ടത് എന്നൊന്നും ബ്രഹ്മാവിനറിയില്ലായിരുന്നു. സൃഷ്ടിക്കു സമയമായപ്പോള്‍ പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥസ്വരൂപം അറിയാന്‍ സഹായിക്കുന്ന സമ്യക്ജ്ഞാനമില്ലാതെ കുഴങ്ങി. അപ്പോള്‍ ഉള്ളില്‍നിന്നും തപ… തപ… തപ… എന്നു മുഴങ്ങിക്കേട്ടു. ബ്രഹ്മാവിന്റെയുള്ളില് അന്തര്യാമിയായിരുന്ന പരംപൊരുള്‍ തന്നെയാണ് ശബ്ദിച്ചത്. ബ്രഹ്മാവ് തപസ്സുചെയ്യാന്‍ തുടങ്ങി. ആയിരം ദിവ്യസംവത്സരം ഘോരമായ തപസ്സ്. ഒടുവില്‍ ഭഗവാന് വിഷ്ണു പ്രത്യക്ഷനായി. എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു സൃഷ്ടി നടത്താന്‍ ഭഗവാന്റെ സ്ഥൂല സൂക്ഷ്മ രൂപങ്ങള്‍ വ്യക്തമാക്കിത്തരണം എന്നാണ് ആവശ്യപ്പെട്ടത്. സന്തുഷ്ടനായ ശ്രീഹരി സൃഷ്ടിക്കുകാരണമായ ഭഗവദ്സ്വരൂപം, പരിണാമം, ശക്തി, ഗുണകര്‍മ്മങ്ങള്‍ എന്നിവയൊക്കെ ഗ്രഹിക്കാനുതകുന്ന ആത്മജ്ഞാനവും വൈകുണ്ഠദര്‍ശനവും നല്കിയനുഗ്രഹിച്ചു. നാലു ശ്ലോകങ്ങളിലൂടെയാണ് ഈ ജ്ഞാനം നല്‍കിയത്.
അഹമേവാസ മേവാഗ്രേ നാന്യത് സദസത്പരം
പഞ്ചാദഹം യാദേച്ച യോളവശിഷ്യതേ സോള സ്മൃഹം
(സൃഷ്ടിക്കുമുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് സ്ഥൂലസൂക്ഷ്മങ്ങളും അതിനുകാരണമായ പ്രകൃതിയുമൊന്നുമില്ലായിരുന്നു. സൃഷ്ടിക്കുശേഷവും ഞാന്‍ മാത്രമേയുള്ളൂ. ഒടുവില്‍ അവശേഷിക്കുന്നതും ഞാന്‍ മാത്രമായിരിക്കും.)
ഋതേര്ത്ഥംയത്പ്രീതിയേത ന പ്രതിയേത ചാത്മനീ
തദ്വിദ്യാത്മനോ മായാം യഥാഭാസോ യഥാ തമഃ
(അരൂപിയാണെങ്കിലും മനോഗോചരമായ ഒന്നാണ് മായ. പ്രപഞ്ചം എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അതിനെക്കാണുന്ന മായ ആത്മാവിനെക്കാണുന്നില്ല. സൂര്യനില്‍ ഇല്ലാത്ത അന്ധകാരം സൂര്യന് ഇല്ലാത്തപ്പോള്‍ കാണുന്നതുപോലെ)
യഥാ മഹാന്തി ഭൂതാനി ഭതേഷുച്ചാവചേഷ്യനു
പ്രവിഷ്ടാന്യപ്രവിഷ്ടാനി യഥാ തേഷു ന തേഷ്യഹം
(ലഘുവായതും മഹത്തായതുമായ ഭൗതികപദാര്‍ത്ഥങ്ങളില്‍ പഞ്ചഭൂതങ്ങള്‍ കാരണരൂപത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി തോന്നുന്നുവെങ്കിലും വാസ്തവത്തില്‍ അവയക്കൊന്നിനും ആ വസ്തുക്കളില്‍ പ്രവേശനം ലഭിക്കുന്നില്ല. അതുപോലെ ഞാനും സകല പ്രാണികളിലും ആത്മരൂപത്തില്‍ വര്‍ത്തിക്കുന്നതായി തോന്നുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാന്‍ അവയില്‍ നിന്നു ഭിന്നമാണ്.
ഏതാവദേവ ജിജ്ഞാസ്യം തത്ത്വജിജ്ഞാസുനാത്മനാ
അന്വയ വൃതിരേകാഭ്യാം യത്സ്യാത് സര്‍വ്വത്ര സര്‍വ്വദാ
(അന്വയവ്യതിരേകഭാവംകൊണ്ട് ശാശ്വതവും സര്‍വ്വവ്യാപിയുമായ ഒരു തത്ത്വം അനുഭവപ്പെടുന്നു. ആത്മത്ത്വം അറിയാനാഗ്രഹിക്കുന്നവര്‍ അതു മനസ്സിലാക്കണം. നിശ്ചലസമാധികൊണ്ട് നീ എന്റെ ഈ തത്ത്വം മനനം ചെയ്യണം. ഓരോ കല്പത്തിലും നീ വിവിധങ്ങളായ സൃഷ്ടികള്‍ നടത്തുമെങ്കിലും ഇതറിയുന്ന നിനക്ക് പിന്നെ മോഹഭംഗം ഉണ്ടാവുകയില്ല.)
മഹാവിഷ്ണു ബ്രഹ്മാവിനുപദേശിച്ച ഈ ആത്മതത്ത്വം ആദിരാമായണരചനയ്ക്കു പ്രേരകമായി. ഈ ശ്ലോകങ്ങളെ അവയിലുള്പ്പെടുത്തി. പിന്നീട് വ്യാസഭഗവാന് മഹാഭാഗവതരചയ്ക്കും ഇത് പ്രേരകമായിത്തീര്‍ന്നു. അതായത് പരമാത്മത്ത്വം തന്നെയാണ് രാമന്. അതുതന്നെ കൃഷ്ണനും. രാമനും കൃഷ്ണനും തമ്മില്പേരില് മാത്രമേ വ്യത്യാസമുള്ളൂവെന്നു സാരം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: