അല്ലയോ തൃഷ്ണാ മാതാവേ ശാന്തിയെന്ന പത്നിയെ സ്വീകരിച്ച ഞാന്‍ അവളില്‍തന്നെ മതിമറന്ന് ഞാന്‍ അമ്മയെ ഉപേക്ഷിച്ച്പോകുകയാണ്. ഏകാകിനിയായി ശോഷിച്ച് ക്ഷീണിച്ചുപോയ അമ്മ വ്യസനിക്കരുത്. അല്ലയോ കാമഭഗവാനേ അങ്ങയുടെ ഇഷ്ടത്തിനൊത്ത് പ്രവൃത്തിക്കാന്‍ കഴിയാത്ത എന്റെ അപരാധം ക്ഷമിക്കേണമേ ഞാന്‍ ദൂരെ അങ്ങേക്കടുക്കാന്‍ പോലും കഴിയാത്ത ഉപശമത്തിലാണ് മംഗളമരുളി എന്നെ അനുഗ്രഹിച്ചാലും.
പ്രിയങ്ങളായ പ്രാണങ്ങളെ നിങ്ങളെന്റെ ജന്മബന്ധുക്കളാണ്. പക്ഷെ ഞാന്‍ നിങ്ങളേയും ബഹിഷ്കരിക്കുകയാണ്. നിങ്ങള്‍ക്ക് നല്ലതുവരട്ടെ. ഞാന്‍ എല്ലാവരോടും യാത്ര പറയുകയാണ് നിങ്ങള്‍ക്ക് നമസ്കാരം! നമസ്കാരം!
ഇങ്ങിനെ ഓരൊന്നായി എല്ലാത്തിനെയും ത്യജിച്ച് സങ്കല്പങ്ങളും, ഏഷണകളും നീങ്ങിയ യോഗഭൂമിയില്‍ പ്രവേശിച്ച് വിശുദ്ധ ഹൃദയനായി വീതഹവ്യന്‍ പ്രണവത്തെ ഉച്ചദീര്‍ഘസ്വരമായി മന്ദം മന്ദം ഉച്ചരിച്ചു. സങ്കല്പജന്യങ്ങളായി ത്രിലോകത്തിലും അന്തര്‍ഭവിച്ച സര്‍വഭാവങ്ങളും സസ്ഥൂല, സൂക്ഷ്മ ബാഹ്യാന്തര ഭേദങ്ങളില്ലാതെ ഉപേക്ഷിച്ച് പ്രണവത്തിന്റെ സൂദീര്‍ഘമായ അന്ത്യസ്വരതന്തുവോടുകൂടി വായു ഗന്ധത്തെയെന്നപോലെ ഇന്ദ്രിയ തന്മാത്രകളേയും ത്യജിച്ചു.
പെട്ടെന്ന് പ്രകാശിച്ച തേജസ്സിനേയും അല്പസമയം ചിന്തിച്ചു നോക്കിയശേഷം ഉപേക്ഷിച്ചു. അപ്പോള്‍ ഇരുളും വെളിച്ചവുമില്ലാത്ത ഒരവസ്ഥയായി. ഗുണത്രയങ്ങളെ തരണം ചെയ്ത ഒരവസ്ഥയെ മനസ്സാല്‍ സ്വീകരിച്ച് അല്പമാത്രം സ്ഫുരിച്ചുകൊണ്ടിരുന്ന മനസ്സിനേയും തൃണംപോലെ ഉപേക്ഷിച്ചു.
ഇപ്രകാരം സാക്ഷിമാത്ര പരിശേഷലക്ഷണത്തോടെ പരമപദത്തില് കടന്ന് സത്താമാത്രസ്വരൂപനായി സുഷുപ്തപദത്തെ പ്രാപിച്ച് ചലനമറ്റ പര്‍വതംപോലെ വസിച്ചു. സുഷുപ്തികൊണ്ട് സ്ഥിരത കൈവരിച്ച് അവസ്ഥാത്രയത്തേയും കടന്ന് തുര്യവസ്ഥയെ പ്രാപിച്ചു. അപ്പോള്‍ അദ്ദേഹം നിരാനന്ദനും, സദാനന്ദനും, സദ്രുപും, അസദ്രുപനും, ചിന്മയനും, അചിന്മയനും ആയി വാക്കുകള്‍ക്ക് വിഷയമല്ലാത്ത സത്താമാത്ര ബ്രഹ്മരൂപത്തില്‍ വിളങ്ങി. ശൂന്യവാദികള്‍ക്ക് ശൂന്യമായും ബ്രഹ്മവാദികള്‍ക്ക് ബ്രഹ്മമായും സാംഖ്യദൃഷ്ടികള്‍ക്ക് പുരുഷനായും, ശൈവന്മാര്‍ക്ക് ശിവനായും നോക്കുന്നവര്‍ക്ക് അവരവരുടെ അഭിമതത്തിനനുസരിച്ച് രൂപത്തോടെ പ്രകടമായി.
ജീവമുക്തന്മാര്‍ക്ക് സമ്പൂര്‍ണ്ണ രൂപമായും സര്‍വശാസ്ത്രസിദ്ധാന്തമായും, സര്‍വവും, സര്‍വ്വഗവും, സര്‍വതത്ത്വ ഭൂതവുമായി യാതൊന്നുണ്ടോ തത്താ ദൃശ്യമായ ആ സത്വസ്തുവായി അദ്ദേഹം വിളങ്ങി. ജനനമരണങ്ങളില്ലാത്തതും അനാദ്യവും, ആദ്യവും, അദ്വിതീയവും, നിര്‍മ്മലവും സകലനിഷ്കളങ്ക സ്വഭാവവും ആയ അഖണ്ഡ വസ്തുവായി ആകാശ സ്വരൂപത്തേക്കാളും അഗമ്യമായ ഈശ്വരനായി നിര്വികല്പനായി ആ മഹര്‍ഷി ബന്ധലേശമില്ലാതെ നിത്യനിര്‍മ്മല നിര്‍വാണപദത്തില്‍ ലയിച്ചു.
ഇതിനിടക്ക് രാമന് ചോദിച്ചു ഗൂരോ ജീവന്മുക്തന്മാര്ക്ക് ആകാശഗമനാദി അമാനുഷ സിദ്ധികള്‍ കരഗതമെങ്കിലും ആയവ ഉപയോഗിച്ചു കാണാത്തതിന്റെ കാരണം ബോധ്യമാക്കിത്തന്നാലും.
രാമാ ആത്മജ്ഞാനിയോ മുക്തനോ അല്ലാത്തവനുപോലും മന്ത്രം, ഔഷധം, യോഗാഭ്യാസാദിക്രിയകള്‍ എന്നിവയുടെ ശക്തി കൊണ്ട് ആകാശഗമനാദി സിദ്ധികള്‍ കൈവരുന്നുണ്ട്. ആത്മജ്ഞന്മാര്‍ നിസ്സാരമായ ഇത്തരം സിദ്ധികളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ എപ്പോഴും ആത്മദര്‍ശനത്തില്‍ തന്നെ ഉത്സുകരായിരിക്കുന്നു. ആത്മാവിനാല്‍ ആത്മാവിനെ അറിഞ്ഞ് നിത്യസന്തുഷ്ടരായി അവിദ്യാമയങ്ങളായ ഇത്തരം കാര്യങ്ങളില്‍ ഭ്രമിക്കാതേയും ഇച്ഛിക്കാതേയും വര്‍ത്തിക്കുന്നു.
ഏഷണാദിദോഷങ്ങള്‍ വെടിഞ്ഞ് എല്ലാറ്റിനേയും മറികടന്ന ആത്മജ്ഞാനി ആത്മാന്ദ സുഖത്തില്‍ ലയിച്ച് രമിച്ചിരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ആത്മബോധം ലഭിച്ച ഒരുവന് സിദ്ധികളെ ഇച്ഛിക്കുന്നുവെങ്കില്‍ അവനും സിദ്ധിസാധനകളായ ദ്രവ്യങ്ങളെകൊണ്ടു തന്നെ അവയെ സാധിക്കേണ്ടിവരും. സിദ്ധികള്‍ക്കുപകരിക്കുന്ന ദ്രവ്യം, മന്ത്രം, ക്രിയ, കാലം മുതലായവ ഒരിക്കലും പരമപദപ്രാപ്തിക്ക് ഉപകരിക്കുന്നില്ല. സകല ആശകളും ശമിച്ച് ഉണ്ടാകേണ്ടതായ ആത്മലബ്ധി സിദ്ധിലാഭത്തില്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നതല്ല.
യോഗികള്‍ സാധാരണക്കാരേക്കാള്‍ അധികകാലം ജീവിച്ചിരിക്കുന്നതിന്റെരഹസ്യം അറിയുന്നതിന് ആകാംക്ഷ കാണിച്ച രാമനോടായി ഗൂരു പറഞ്ഞു. രാമാ യോഗികള്‍ സദാസമയവും പ്രാണങ്ങളെ നിരോധിച്ചിരിക്കുന്നവരാണ്. പ്രാണങ്ങള്‍ക്ക് ചലനമില്ലാത്ത അവസ്ഥയില്‍ അവരുടെ ശരീരം ശിലപോലെ നിര്‍ജീവമാണ്, ശരീരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കുകാരണം പ്രാണസ്പന്ദനമാണ്. എന്നാല്‍ യോഗികള്‍ ജീവിതത്തില്‍ അധികകാലവും പ്രാണചലനമില്ലാതെ നിര്‍ജീവപ്രദമായി കഴിയുന്നതുകൊണ്ടാണ് അവര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത്. അറിയേണ്ടത് അറിഞ്ഞവരും രാഗാദിദോഷങ്ങള്‍ നശിച്ചവരുമായ മഹാത്മാക്കള്‍ അഹങ്കാരികളെ മറികടന്ന് ശരീരത്തില്‍ സ്വതന്ത്രരായി വസിക്കുന്നു. ഇഷ്ടംപോലെ ശരീരത്തിനെ തള്ളുകയോ, കൊള്ളുകയോ ചെയ്യാന്‍ അവര്‍ക്കു കഴിയുന്നു.
ചിത്തനാശം സ്വരൂപമെന്നും, അരൂപമെന്നും രണ്ടുവിധത്തിലുണ്ട്. ജീവന്മുക്താവസ്ഥയില് സ്വരൂപനാശവും വിദേഹമുക്ത്യാവസ്തയില്‍ അരൂപനാശവും പറയപ്പെടുന്നു. ചുമരില്‍ പ്രതിബിംബിക്കുന്ന മനുഷ്യരൂപംപോലെ കേവലം പ്രതിഭാസമായ ചിത്താവസ്ഥയാണ് ജീവന്മുക്തന്മാര്‍ക്കുള്ളത്. ഈ പ്രതിഭാസം പോലും വിദേഹമുക്തന്മാര്‍ക്ക് ഇല്ലാത്തതുകൊണ്ട് അവരുടെ ചിത്തനാശാവസ്ഥ അരൂപമാണ്. മനസ്സുണ്ടെങ്കില്‍ ഏതു വിധത്തിലും ദുഃഖവും മനസ്സില്ലെങ്കില്‍ സുഖവുമാണ് ഫലം. അതിനാല്‍ അഭിജ്ഞന് എല്ലായെപ്പോഴും ചിത്തനാശത്തെ പരിശീലിക്കണം.
സത്യം മുതലായ ഗുണജന്യങ്ങളായ ദേഹധര്‍മ്മങ്ങളും, ഇന്ദ്രിയ ധര്‍മ്മങ്ങളും എന്റേത് എന്ന അഭിമാനവും ഏതൊരുചിത്തത്തിനുണ്ടോ സംസാരത്തിന് മുഴുകുന്ന ആ ചിത്തം ജീവനെന്ന് പറയപ്പെടുന്നു. സുഖ ദു:ഖങ്ങളെ ആശ്രയിക്കുന്ന ഞാനെന്നുള്ള അഭിമാനത്തോടുകൂടിയ മനസ്സിന്റെ അവസ്ഥയാണ് സംസാരവൃക്ഷത്തെ മുളപ്പിച്ച് പുഷ്ടിപ്പെടുത്തി വളര്‍ത്തുന്നത്. നിശ്വാസവായു പര്‍വതത്തെ ഇളക്കാന്‍ പര്യാപ്തമല്ലാത്തതു പോലെ സുഖ ദു:ഖങ്ങള്‍ ഏതൊരു ധീരനെ സമത്വഭാവത്തില്‍നിന്നും ചലിപ്പിക്കുന്നില്ലയോ അവന്റെ മനസ്സിനെ മൃതമെന്നു പറയാം.
പുത്ര മിത്രാദികളുടെ നാശം ദാരിദ്ര്യം പുത്രദാരാദികളാലുണ്ടാകുന്ന ഹര്‍ഷം. മദം, മാത്സര്യം എന്നീകാരണങ്ങളാല്‍ യാതൊരു മാറ്റവും ഉണ്ടാവാത്തവന്റേയും മനസ്സ് മൃതമാണ്.മനസ്സിന്റെ സത്ത മൂഢതയുടെ പര്യായമാണ്. അതു നശിക്കുമ്പോള്‍ മനോനാശരൂപമായ സത്വം ഉദയം ചെയ്യുന്നു. അസത്വം മൈത്രി കരുണ മുതലായ ഗുണങ്ങളോട് ചേര്‍ന്ന് വിശുദ്ധവാസനയായി പിന്നീട് ജന്മം ഉണ്ടാകാത്ത വിധത്തില്‍ ജീവന്മുക്ത മനസ്സായി വളരുന്നു. ജന്മ മുക്തവും ജീവന് മുക്തവുമായ മനസ്സിന്റെ ഈ അവസ്ഥയില്‍ വസന്തത്തില്‍ പൂങ്കുലയെന്നപോലെ മൈത്ര്യാദിഗുണങ്ങള്‍ പ്രകാശിക്കുന്നു. മനസ്സിന്റെ അരൂപനാശം സത്വാംശം പോലുമില്ലാതെ വിദേഹമുക്തരില്‍ സ്ഥിതി ചെയ്യുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: