ന്യൂദല്‍ഹി: ഭാരതത്തിന്റെ സൈനിക ശക്തി ഏറ്റവും അധികം ക്ഷയിച്ചതും തകര്‍ന്നുതരിപ്പണമായതും എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത്. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാതെയും പുതിയ ആയുധങ്ങള്‍ സ്വന്തമാക്കാതെയും പുതിയ അന്തര്‍വാഹികളും വിമാനങ്ങളും കരസ്ഥമാക്കാതെയും രാജ്യസുരക്ഷ തകര്‍ത്തത് ആന്റണിയുടെ ഭരണമാണ്.
നാവിക സേനാ മേധാവിവരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ദ ഹിന്ദു പത്രം ആന്റെണിയുടെ പേരെടുത്തു പറഞ്ഞാണ് 2014 ഫെബ്രുവരി 28ന്റെ എഡിറ്റോറിയലില്‍ പ്രതിരോധമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി കത്തിയമര്‍ന്നിരുന്നു. നാവികസേനയുടെ കപ്പലുകള്‍ നിരവധി തവണ അപകടത്തില്‍പ്പെട്ടിരുന്നു.കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെയും പുതിയ ഘടകഭാഗങ്ങള്‍ വാങ്ങാതെയും മിക്ക കപ്പലുകളും അന്തര്‍വാഹിനികളും നശിച്ചിരുന്നു.
വിമാനങ്ങളും കൃത്യസമയത്ത് വാങ്ങിയില്ല.
നമുക്ക് ആവശ്യമായതിനേക്കാള്‍ വളരെക്കുറവ് വിമാനങ്ങളാണ് ഉള്ളതെന്നും അവയില്‍തന്നെ പലതും പഴകിയവയാണെന്നും പ്രമുഖപത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. നാവിക, വ്യോമസേനാ നേതൃങ്ങള്‍ ഇതില്‍ അതൃപ്തിയും രോഷവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്തര്‍വാഹിനികള്‍ തുടര്‍ച്ചയായി കത്തിയപ്പോള്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ഡി.കെ.ജോഷി രാജിവച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ധാര്‍മ്മിക ബോധം പോലും രാഷ്ട്രീയക്കാര്‍ കാണിക്കുന്നില്ലെന്നായിരുന്നു ദ ഹിന്ദുവിന്റെ മുഖപ്രസംഗം.ഈ രാജി വാങ്ങിവയ്ക്കാന്‍ ആന്റണി മടിച്ചില്ല.2014 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.അക്കാലത്തുണ്ടായ രണ്ടാമത്തെ വലിയ അന്തര്വാഹിനിയപകടമായിരുന്നു ഐഎന്‍എസ് സിന്ധുരക്ഷകിന്റേത്.
അടുത്തിടെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ഭാരതസൈന്യത്തിന്റ ശേഷികുറഞ്ഞത് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഒരു യുദ്ധമുണ്ടായാല്‍ ഇരുപതു ദിവസംപോലും ഭാരത സൈന്യത്തിന് പിടിച്ചുനില്ക്കാന് കഴിയില്ലെന്നും ഇരുപതുദിവസത്തേക്കുള്ള ആയുധങ്ങള്‍പോലും നമ്മുടെ ആയുധപ്പുരകളില്‍ സ്റ്റോക്കില്ലെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കൃത്യസമയത്ത് അവ വാങ്ങാത്തതും നവീകരിക്കാത്തതുമാണ് കാരണം. നമ്മുടെ ലഘുയുദ്ധ വിമാനമായ തേജസ് വികസിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുന്നതില്‍ വന്ന കാലതാമസത്തെയും സിഎജി വിമര്‍ശിച്ചിരുന്നു. മാത്രമല്ല തേജസിനുവേണ്ടി കോടാനുകോടികള്‍ ചെലവിട്ടെങ്കിലും ഉദ്ദേശിച്ച ഫലം നല്കുന്ന യുദ്ധവിമാനമല്ല തേജസെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കാര്യക്ഷമത അതിന് കുറവാണ്.
ആന്റണി ഭരിച്ച എട്ടുകൊല്ലംകൊണ്ടാണ് പ്രതിരോധ രംഗം തകര്‍ന്നതെന്ന് ദ ഹിന്ദുവടക്കം പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഴിമതിഭയം കാരണമാണ് ആയുധങ്ങള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കാത്തതെന്നും പുതിയ വിമാനങ്ങളും അന്തര്‍വാഹിനികളും സ്വന്തമാക്കാന്‍ മടിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ആന്റണിയാണ് ഇപ്പോള്‍ പ്രതിരോധകാര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. അഴിമതിയെന്ന് ആരെങ്കിലും പറയുമെന്നു ഭയന്ന് അവശ്യ യുദ്ധോപകരണങ്ങളും വിമാനങ്ങളും കപ്പലുകള്‍പോലും വാങ്ങാതെ, രാജ്യസുരക്ഷയെ സ്വന്തം പ്രതിഛായയുമായി കൂട്ടിക്കുഴച്ചയാളാണ് ആന്റണി.
വളരെ പണ്ടേ നടക്കേണ്ടതാണ് റാഫേല്‍ വിമാന ഇടപാട്. ഇനി അത് പറ്റില്ലെങ്കില്‍ പറ്റുന്ന മറ്റു വിമാനങ്ങള്‍ മുന്‍പേ നാം സ്വന്തമാക്കേണ്ടതായിരുന്നു. അതിനു മുതിരാതെ അതിന് സന്നദ്ധത പ്രകടിപ്പിച്ചവരെ അഴിമതിക്കാരാക്കുന്ന നിലപാടാണ് ആന്റണിയുടേത്.
സ്വന്തമായി വിമാനം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുക ബസ് നിര്മ്മിക്കുന്നപോലെയല്ല. അതിന് വളരെ സമയം എടുക്കും. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. തേജസ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ നാം എടുത്തത് മുപ്പതു വര്‍ഷമാണ്. എന്നിട്ടും ഇന്നും അത് സൈന്യത്തില്‍ ചേര്‍ക്കാനായിട്ടില്ല. മാത്രമല്ല അത് കാര്യക്ഷമമല്ലെന്നും പറയപ്പെടുന്നു.
സ്വന്തമായി നാം നിര്‍മ്മിക്കുന്ന പരിപാടിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. അതിനെപ്പോലും എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്.
പുറത്തുനിന്ന് വാങ്ങരുത്, മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇവിടെ ഉണ്ടാക്കാനും പാടില്ല. ഈ നിലപാട് രാജ്യരക്ഷയ്ക്ക് ആപത്താണെന്ന ആക്ഷേപം ശക്തമാണ്.
മാത്രമല്ല ആയുധങ്ങള്‍ വാങ്ങുക, നിര്‍മ്മിക്കുക തുടങ്ങിയവയൊന്നും ഒരു ദിവസത്തെയോ ഒരു വര്‍ഷത്തെയോ നടപടിയല്ല.
അതിന്റെ ചര്‍ച്ചകളും നടപടികളും പൂര്‍ത്തിയാക്കാന്‍ സമയം വേണം. പത്തുവര്‍ഷം ഭരിച്ചിട്ട് ചെയ്യാത്തത് ഒരു വര്‍ഷം കൊണ്ട് ചെയ്യണമെന്നു പറയുന്നതില്‍ യുക്തിയും ഇല്ല. മോദി സര്‍ക്കാര്‍ വന്നശേഷം ആയുധങ്ങള്‍ വാങ്ങാനും പുതിയ വിമാനങ്ങളും യുദ്ധക്കപ്പലുകളും വാങ്ങാനും നിര്‍മ്മിക്കാനുമുള്ള നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അതിന് അല്പ സമയം എടുക്കും. അതിനു മുന്‍പ് രാജ്യരക്ഷ അപകടത്തിലാക്കിയെന്നു ആന്റണി പറയുന്നതില്‍ ഒരു കഴമ്പുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: