കൊച്ചി: സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്റ്റീസിന്റെ പേരില്‍ കേരള ബാര്‍ കൗണ്‍സില്‍ നടത്തുന്ന അന്യായമായ പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ബാര്‍ കൗണ്‍സിലിന്റെ മുന്നില്‍ ധര്‍ണ നടത്തി.
കേന്ദ്ര ബാര്‍കൗണ്‍സില്‍ നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ആന്റ് പ്ലേസ് ഓഫ് പ്രാക്ടീസ് (വെരിഫിക്കേഷന്) റൂള്‍സ് 2015 ന്റെ പേരില്‍ കേരള ബാര്‍ കൗണ്‍സില്‍ കേരളത്തിലെ അഭിഭാഷകരുടെ പക്കല്‍നിന്നും 700 രൂപ വീതം പിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് തികച്ചും അന്യായവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര ബാര്‍ കൗണ്‍സില്‍ തീരുമാനപ്രകാരം 100 രൂപ മാത്രം അഭിഭാഷകരില്‍നിന്നും ഫീസായി വാങ്ങിച്ചാല്‍ മതിയാകും.
കൃത്യമായ ക്ഷേമപദ്ധതികള്‍ ഒന്നും ആവിഷ്ക്കരിക്കാതെയാണ് കേരള ബാര്‍ കൗണ്‍സില്‍ അന്യായമായി 400 രൂപ അഭിഭാഷകരില്‍നിന്നും വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുകൂടാതെ 200 രൂപ വീതം അഭിഭാഷകര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കാനെന്ന വ്യാജേനയും കേരള ബാര്‍ കൗണ്‍സില്‍ പിരിച്ചെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നു.
കേരള ബാര്‍ കൗണ്‍സിലും നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന ബാര്‍ അസോസിയേഷനുകളും അഭിഭാഷകര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കിവരുന്നുണ്ട്. ഇതിനുപുറമെയാണ് ഐഡന്റിറ്റി കാര്‍ഡിനുവേണ്ടി അനധികൃതമായ പണപ്പിരിവ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് തീരുമാനിച്ചു.
കേരള ബാര്‍ കൗണ്‍സില്‍ ഒാഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധധര്ണക്ക് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. കെ.ആര്. രാജ്കുമാര്, അഡ്വ. ടി.സി. കൃഷ്ണ, അഡ്വ. എം.എന്‍. മന്മഥന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.എല്‍. ബാബു, സെക്രട്ടറി അഡ്വ. ജഗത്, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പി. കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: